Tuesday, March 27, 2012

പ്രായോഗികം

പകല്‍ മുഴുവനും തിരക്കായിരുന്നു. അവസാനം കാല്‍മുട്ടില്‍ നീര്‍ക്കെട്ട്. വീട്ടിലെത്തി നീണ്ടു നിവര്‍ന്നു കിടന്നു. ജ്ഞാനപ്പാനയുടെ ശീലുകള്‍ കേട്ടുറങ്ങിപ്പോയി. ഉറക്കത്തില്‍ മകള്‍ വിളിച്ചു.  

     അമ്മൂമ്മയുടെ കത്തുണ്ടായിരുന്നു. വിളികേട്ട് എഴുന്നേറ്റപ്പോള്‍ നല്ല രാത്രി. അമ്മയുടെ കാതുകളില്‍ തുടക്കവും ഒടുക്കവും ഒരുപോലെ ആയിരിക്കും. ബാക്കി ഭാഗം വായിച്ചു. 
    അച്ഛനുറക്കമില്ല കിടന്നാലല്ലേ ഉറങ്ങൂ. നിര്‍ബന്ധിച്ചാല്‍ കിടക്കും.  കണ്ണില്‍ മയക്കം വരുമ്പോള്‍ ചാടി എഴുന്നേല്‍ക്കും. 
    കഴിഞ്ഞ മാസം ചെന്നപ്പോള്‍ നേരിട്ടറിഞ്ഞതാണ്. സിന്ധു തടങ്ങളിലേക്ക് പടയാളികള്‍ ഇറങ്ങിയെന്നാണ് പരാതി. അവര്‍ എല്ലാം തച്ചു തകര്‍ക്കുകയാണ്. രാവേറെ ചെന്നാലും ഊന്നുവടി കൊണ്ടു കട്ടില്‍ത്തണ്ടില്‍ ആഞ്ഞടിച്ചുകൊണ്ട്‌ അച്ഛന്‍ നാട്ടുകാരെ ഉണര്‍ത്തും.
    അവര്‍ മലമ്പാത താണ്ടിക്കഴിഞ്ഞു. നമ്മുടെ കാലിക്കൂട്ടങ്ങളെ അപഹരിച്ചു. കെട്ടിടങ്ങള്‍ ഉഴുതു മറിച്ചിട്ടു. ആദിദേവന്റെ ക്ഷേത്രം തീയിട്ടു. കുതിരക്കുളമ്പടി കേട്ടില്ലേ, നാട്ടാരെ, ഇങ്ങനെ കിടന്നുങ്ങാതിരിക്കൂ.
     കത്ത് തുടര്‍ന്നു. 
     മകനെ, കഴിഞ്ഞ തവണ നീ വന്നപ്പോഴുള്ള അവസ്ഥ തന്നെ ഇപ്പോഴും. നിന്നെ പേടിച്ചു അച്ഛന്‍ ആ മൂന്നു ദിവസവും ഉറങ്ങിയതോര്‍മ്മയില്ലേ ? നീ തിരിച്ചു പോയ ദിവസം മുതല്‍ പഴയ പടി തന്നെ. പോന്നു മോനെ, ഞാനും ഒരു വൃദ്ധയല്ലേ. അച്ചനുങ്ങാതെ പിച്ചും പേയും പറയുന്നത് കൊണ്ട്‌ എനിക്കും ഉറക്കമില്ല. 
    കത്ത് അവസാനിക്കുകയാണ്. 
    അച്ഛനെ  പേടിപ്പിച്ചുക്കാന്‍ നീ ഇനി എന്നു വരും? അല്ലെങ്കില്‍ പേടിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യണമെന്നു പറയണം. നീ പ ഠിപ്പുള്ളവനല്ലേ.
    വായിച്ചു വശം കെട്ടു. തല പ്രവര്‍ത്തിച്ചില്ല. വളര്‍ത്തിയെടുത്തു കണ്ണു തെളിയിച്ചു ലോകം മനസ്സിലാക്കിത്തന്ന അച്ഛനെ പേടിപ്പിക്കാന്‍ ഒരു വഴി വേണം. അല്ലെങ്കില്‍ എന്തിനു പഠിച്ചു? 
    പൂന്താനം തുടരുകയായിരുന്നു. 
    അമ്മയെ എങ്ങനെ സമാധാനിപ്പിക്കും? ആര്യന്മാര്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞെന്ന ബോധം അച്ഛനെ തകര്‍ത്തിരിക്കുന്നു- എന്റെ മോനെ നോക്ക്, അവന്മാര്‍ പട തുടങ്ങിക്കഴിഞ്ഞു. വയ്യാടാ, വയ്യാ.  
    ഞാന്‍ ജ്ഞാനപ്പാന നിര്‍ത്തിക്കളഞ്ഞു. തളര്‍ച്ച ദേഷ്യമായി. എന്റെ കോപം റെക്കോര്‍ഡു ചെയ്ത് അമ്മക്കയച്ചു കൊടുക്കാനുള്ള തല തിരിഞ്ഞ ചിന്ത എനിക്കുണ്ടായി. ജ്ഞാനപ്പാനക്കു മീതെ ഞാന്‍ കലിയിളകിപ്പ റഞ്ഞു. 
    കിടന്നുറങ്ങുന്നുണ്ടോ. കിടക്കാന്‍. ഉറങ്ങുന്നുണ്ടോ. ഉറങ്ങാന്‍. കൊണ്ടുവരൂ മുട്ടന്‍ ദണ്ടുകള്‍. ഈ അച്ഛന്‍ ഉറങ്ങുന്നില്ല. വരട്ടെ ഒരായിരം പടയാളികള്‍. അച്ഛാ. കിടന്നുറങ്ങാന്‍ പറഞ്ഞാല്‍ ഉറങ്ങില്ലേ? കിടക്കവിടെ. ഹും.  ..
ട്ടേ..... ട്ടേ...... ട്ടേ.  മൂന്നുരു കൈ കൊട്ടി.(വെടിയൊച്ചയാണ്).

     ദേ, സിന്ധൂതട സംസ്കാരം തകര്‍ന്നടിഞ്ഞു കഴിഞ്ഞു. ഇനി തെക്കോട്ടോടുകയാണവര്‍. മിണ്ടാതെ, അനങ്ങാതെ അവിടെ കിടന്നാല്‍ അവര്‍ പിടികൂടാതെ കഴിക്കാം. കിടക്കൂ. കിടക്കാന്‍. 
    എന്റെ പുറകില്‍ ആറു കണ്ണുകള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലുണ്ടായി. നോക്കിയപ്പോള്‍ ഭാര്യയും മക്കളും നിലവിളിക്കാനാവാതെ നില്‍ക്കുകയായിരുന്നു. ഞാന്‍ ചിരിച്ചു പോയി. 
     പേടിക്കേണ്ടാ. അച്ഛനെ ഉറക്കനൊരു വഴിയാണ്. പഠിച്ചവനാണ് ഞാന്‍.

Saturday, March 24, 2012

വെനീസില്‍ നിന്നും ഒരു കാരുണ്യവാന്‍

      ഇറയത്തേക്ക് ഷൈലോക്ക് പൊട്ടി വീണു. കത്തിയുടെ മിന്നായം കാണുമോ എന്നവള്‍ ഭയപ്പെട്ടു. (എത്ര റാത്തലാ നെഞ്ചു കീറുന്നത്?) എയ്യാനാഞ്ഞ അമ്പും വില്ലുമായി തോള്‍വളകളും വീര്‍പ്പിച്ച മസിലുമണിഞ്ഞു കൊണ്ടു ഭിത്തിയില്‍ പതിഞ്ഞിരുന്ന ചിത്രം നോക്കി അവള്‍ വിളിച്ചു. "ദൈവമേ. " അവള്‍ ഭര്‍ത്താവിനും ഷൈലോക്കിനും ഇടയില്‍ തടഞ്ഞു നിന്നു. ഷൈലോക്ക് ചിരിച്ചു: "വീട്ടമ്മേ, കാലം എന്റെ പാപവൃക്ഷം ഉണക്കി കളഞ്ഞു, ഞാന്‍ ഇന്ന് കാരു ണ്യവാനാണ്. മോനെവി ടെ? മോനിങ്ങു വന്നേ." അവളുടെ മകന്‍ ആതിഥ്യ മര്യാദയുടെ പാഠങ്ങള്‍ ഓര്‍ത്തു. "മോനെ, പന്തീരണ്ടെത്രാ ? ഏഴാറെത്രാ? മൂപ്പതിമ്മൂന്നെത്രാ? പെരുക്കപ്പട്ടികകള്‍ക്കെല്ലാം അവന്‍ ഉത്തരം നല്‍കി. " അയ്യോ, ഈ കുട്ടിക്കിത്രേം ബുദ്ധിയോ? " ഇളംപ്രായത്തില്‍ ബുദ്ധി അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നയാള്‍ പറഞ്ഞു പ്രായമാകുമ്പോള്‍ സ്വപ്നാടകനായിത്തീരുമെന്ന പ്രവചനം കേട്ട് അച്ഛനും അമ്മയും ഞെട്ടി. "ബുദ്ധി അല്‍പ്പം നിയന്ത്രിക്കുകയേ വേണ്ടൂ." ഷൈലോക്ക് തോള്‍ സഞ്ചിയില്‍ നിന്നും ഒരു കുപ്പി എടുത്തു തുറന്നു. കുട്ടിക്ക് ഒരു സ്പൂണ്‍ മരുന്ന് നല്‍കിയിട്ട് അയാള്‍ കൈടിച്ചു. "സബ്ബാഷ്. തീഷ്ണമായ ശക്തി തലച്ചോറിനെ വിട്ടു പിരിയും." അവര്‍ എത്രയോ നേരം സംസാരിച്ചിരുന്നു. മകന്‍  അവിടെത്തന്നെകിടന്നുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ അവന്‍ മഞ്ഞുപാളിയെക്കുറിച്ച്, ഓര്‍മ്മയ്ക്ക്‌ മീതെ ഉള്ള ഒരു മഞ്ഞിന്‍പടല ത്തെക്കുറിച്ച് പരാതി പറഞ്ഞു. മറവിയുടെ ഓരിഴത്തുണ്ടം വലിച്ചു നീക്കാന്‍ അവന്‍ അച്ഛനോടാവശ്യപ്പെട്ടു. എങ്ങനെ? അവന്‍ നിമിഷ നേരം കൊണ്ടു ശാരീരികമായി ചെറുതായി, ചെറുതായി ഒന്നര അടി നീളമുള്ള ഒരു കുഞ്ഞായി മാറി. എന്നാല്‍ അവന്റെ ചിന്തകള്‍ വാക്കുകളായി പുറ പ്പെട്ടപ്പോഴോ? " അച്ഛാ, ഞാന്‍ വലുതാകുന്നു." ആ വീടിന്റെ വാതിലുകളും മച്ചും ഉയര്‍ത്തണമെന്നും കട്ടിലിന്റെ നീളം കൂട്ടണമെന്നും അവന്‍ ആവശ്യപ്പെട്ടു. അവന്‍ എഴുത്തു മേശക്കടുത്ത് കസേരക്കയ്യില്‍ കയറി നിന്നു കൊണ്ടു പാഠങ്ങള്‍ ചെയ്തു. അപ്പോഴും ആ ഒന്നര അആടി നീളക്കാരന്‍ ഉയരമുള്ള ഒരു മേശക്കു വേണ്ടി വഴക്കിട്ടു. "ഷൈലോ, നിങ്ങളിത് കാണുന്നില്ലേ?" ഷൈലോക്ക് സമര്‍ത്ഥമായ പോംവഴികളുടെ നിറകുടമാണ്. അയാള്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ കുട്ടി വളരുകയാണെ ന്നാണ്. അവന്റെ അച്ഛന് അതു മനസ്സിലാക്കാന്‍ കഴിയാത്തത് അയാളുടെ പഴഞ്ചന്‍ ബുദ്ധിക്കുണ്ടായ അപഭ്രംശം കൊണ്ടാണ്. മകന്‍ കഴിച്ച മരുന്ന് അല്‍പ്പം ഉപയോഗിച്ചാല്‍ മതി. എല്ലാം ശരിയാകുമെന്നയാള്‍ പറഞ്ഞു. അച്ഛന്‍ രണ്ടു സ്പൂണ്‍ മരുന്ന് കഴിച്ചു കണ്ണടച്ചിരുന്നു. അയാള്‍ കണ്ണ് തുറന്നു ഉത്സാഹത്തോടെ ഭാര്യയോടു പറഞ്ഞു. "നോക്കിയേ, ഞാനും വളരുന്നു. നമ്മുടെ മോനും ഏറെ വളര്‍ന്നിരിക്കുന്നു." "വീട്ടമ്മേ, നിങ്ങളെന്താ മുണ്ടാത്തെ, മരുന്ന് തരട്ടെ?" അവളുടെ ഭര്‍ത്താവു മകനെപ്പോലെ ശോഷിച്ചു ശോഷിച്ച് ഒന്നരയടി ഉയരമുള്ള ഒരു കുട്ടിയായി മാറുന്നത് കണ്ട് അവള്‍ ദു:ഖിച്ചു. മാന്ത്രിക മരുന്നു കഴിച്ചാല്‍ അവള്‍ക്കും വളരെ ശക്തിയും ബുദ്ധിയും ഉണ്ടാകുമെന്ന് ഷൈലോക്ക് ഉറപ്പു നല്‍കി. ഷൈലോക്ക് മാന്ത്രിക മരുന്നു നല്‍കി മനുഷ്യരെ പിടിക്കുകയാ ണെന്നും അവരെയെല്ലാം ഒന്നരയടി നീളമുള്ള അശക്തരും ബുദ്ധി ശൂന്യരുമായ മനുഷ്യരാക്കുകയാണെന്നും വിളിച്ചു പറഞ്ഞുകൊണ്ട് അവള്‍ തെരുവിലൂടെ ഓടി. അവള്‍ അഭയം തേടിയെത്തിയ സ്ഥലങ്ങളില്‍ നാട്ടുപ്രമാണിമാരും,ജനപ്രതിനിധികളും, നീതിമാന്മാരും,നിയമപാലകരും,സമുദായസ്നേഹികളുമെല്ലാം ഒന്നരയടി മാത്രം ഉയരമുള്ളവരായിരുന്നു. അവര്‍ അവളെ ഉപദേശിച്ചു. "ആ വൈദ്യനാണ് നമ്മളെ രക്ഷിച്ചത്‌. ബുദ്ധിയില്ലാതെ, ശോഷിച്ച ശരീരവുമായി നീ എന്ത് ചെയ്യാന്‍ പോകുന്നു? ആ മരുന്ന് നിന്നെക്കൊണ്ടു കഴിപ്പിക്കാന്‍ വേണ്ടി വന്നാല്‍ ഒരു നിയമം തന്നെ നിര്‍മ്മിച്ചു കളയും, ഞങ്ങള്‍. സൂക്ഷിച്ചോ." ആ കാരുണ്യവാന്റെ അപദാനങ്ങള്‍ ഏറെ നേരം കേള്‍ക്കതിരിക്കാനായി അവള്‍ ചെവിയില്‍ വിരലുറപ്പിച്ച് അലറി വിളിച്ചു. "ദൈവമേ, ദൈവമേ"കിരീടവും,തോള്‍വളകളും,മസിലും,അമ്പും,വില്ലുമെല്ലാം നഷ്ടപ്പെട്ട ദൈവം അവളുടെ മുമ്പിലൂടെ എങ്ങോട്ടോ ഓടിപ്പോയി.


Wednesday, March 21, 2012

സ്വപ്ന പദ്ധതികള്‍

     രാമാനുജം കാലത്തുണര്‍ന്നത് ഭയന്ന് വിറച്ചു കൊണ്ടാണ്. അയാള്‍ ഒടുവില്‍ കണ്ടു നിര്‍ത്തിയ സ്വപ്നത്തില്‍ വീട് മാഞ്ഞുപോയി; ഭൂമിയില്‍ ഒട്ടും അവശേഷിക്കാതെ, ഒരു നിലവിളി പോലുമില്ലാതെ. പക്ഷെ നോക്കുമ്പോള്‍ വീട്, ആ  പരുക്കന്‍ ചുമരുകളും, ഇളകിപ്പൊടിഞ്ഞ  തറയും, മാറാല മൂടിയ കഴുക്കോലുകളും, കറു ത്തുപോയ  കൊല്ലം മേച്ചിലോടുമായി അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
     അതയാള്‍ക്ക്‌ ഒരോര്‍മ്മപ്പെടുത്തലായിരുന്നു.  തോഴില്‍ശാല വില്‍ക്കപ്പെട്ടു. പിരിച്ചു വിടുമ്പോള്‍ ഡയറക്ടര്‍ നല്‍കിയ തുക തീരാറായി.  ഇനി എന്ത് ? രാമാനുജം പോംവഴികള്‍ നിനച്ചു. മലമൂത്രാദികളില്‍ കിടന്ന അച്ഛനെ കുളിപ്പിച്ചു. ഉടുപ്പിക്കാന്‍ ഒരു മുണ്ടിനായി അയാള്‍ ഭാര്യയുടെ പെട്ടി പരതി. അവളുടെ നിറം കെട്ട ഒരു പഴയ സാരിയെടുത്ത്  അച്ഛനെ ചുറ്റി ഉടുപ്പിച്ചു.  ഭാര്യ നാണിച്ചു. മകള്‍ക്ക് ചിരി നിര്‍ത്താനായില്ല. 
     ഓട്ടോ റിക്ഷയില്‍ അവര്‍ പട്ടണത്തിലേക്ക് പോയി. പച്ച സാരിയില്‍ പൊതിഞ്ഞ അച്ഛനെ മരത്തണലില്‍ കിടത്തി, അരികെ ഒരു തുണിത്തുണ്ടത്തില്‍ കുറെ നാണയങ്ങളിട്ട് അവര്‍ ദൂരെ മാറിയിരുന്നു. അച്ഛന്റെ  തുണിത്തുണ്ടത്തിലേക്ക് നാണയങ്ങള്‍ വീണു തുടങ്ങിയപ്പോള്‍ രാമനുജത്തിനാശ്വാസമായി. 
     അയാള്‍ ഭാര്യയുടെ കണ്ണുകളിലേക്കു നോക്കി വിളിച്ചു: പോകാം.
     വീട്ടില്‍ നിന്നു പോരുമ്പോള്‍ മുതല്‍ അയാള്‍ ആവശ്യപ്പെട്ട കാര്യം അംഗീകരിക്കാന്‍ അവള്‍ അപ്പോഴും സമ്മതിച്ചില്ല. അയാള്‍ അച്ഛന്റെ  തുണിത്തുണ്ടത്തിലെ നാണയങ്ങള്‍ ചൂണ്ടിക്കാട്ടി. മരിച്ചു ജീവിക്കുന്ന അച്ഛന് നാണയങ്ങള്‍ പെരുപ്പിക്കാന്‍ കഴിയുമെങ്കില്‍ അവള്‍ക്കും അതാകാമെന്നയാള്‍ പറഞ്ഞു. മൈസൂര്‍ സാന്റല്‍ പൌഡറും, നഖപോളീഷും ലിപ്സ്ടിക്കും അയാള്‍ മടിക്കുത്തില്‍ നിന്നും പുറത്തെടുത്തു. 
     "പ്രിയേ, ഇതൊന്നനിയൂ."
     മുപ്പത്തഞ്ചു വയസ്സ് അത്രയ്ക്ക് കൂടുതലല്ലെന്നയാള്‍. പട്ടിണിയി ല്ലാ യിരുന്നെങ്കില്‍  ഇരുപതിന്റെ ചന്തമുണ്ടെന്നു കേട്ട് അവള്‍  ഇളകി. അയാള്‍ ഓര്‍മ്മിപ്പിച്ചു: എല്ലാം നമ്മുടെ മോള്‍ക്കുവേണ്ടിയല്ലേ .
     സാന്റല്‍ പൌഡറും നഖപോളീഷും ലിപ്സ്ടിക്കുമണിഞ്ഞ്  അവള്‍ സുന്ദരിയായി. ചെവിക്കോണിലെ ഒരു കൂട്ടം മുടിച്ചുരുളുകള്‍ അയാളിടപെട്ടു സ്വതന്ത്രമാക്കി. 
     "ഇതാ ചന്തം, അളകങ്ങള്‍, അല്ലെ മോളെ "
     മകള്‍ ശരി വച്ചു. മകളെ അച്ഛന്റെ അരികെ ഇരുത്തിയിട്ട് ഭാര്യയോടൊപ്പം അയാള്‍ വന്‍കിട ഹോട്ടലിലേക്ക് കയറിപ്പോയി. തനിയെ തിരിച്ചു പോരുമ്പോള്‍ അയാളോട് റിസപ്ഷനിലെ പെണ്ണ് ചോദിച്ചു. 
     " എന്താ,സേര്‍, ഒരു വല്ലായ്മ."
     നെഞ്ചില്‍ ഒരെരിച്ചിലെന്നും ഗ്യാസാണെന്നും അയാള്‍ പറഞ്ഞു. 
     അച്ഛന്റെയടുത്ത് കപ്പലണ്ടി കൊറിച്ചുകൊണ്ടിരിക്കുകയായിരുന്നു  മകള്‍. അയാള്‍ അവളുടെ മുടിപ്പിന്നുകള്‍ ഊറി മാറ്റി.  തലയില്‍ കുറച്ചു പൊടിമണ്ണിട്ട് തേച്ചു പിടിപ്പിച്ചു. മുഖത്ത് കറുത്ത കുഴമ്പു പുരട്ടി. ഒരു പാത്രത്തില്‍  ദൈവപടം വച്ച് കുറച്ചു ഭസ്മവും അച്ഛന്റെ തുണിത്തുണ്ടത്തില്‍ കിടന്ന കുറെ ചില്ലറയും ഇട്ടു കൊടുത്തിട്ട് അയാള്‍ മകളെ അനുഗ്രഹിച്ചു: ബസ്ടാന്റിലേക്ക് പോയി വരൂ. 
     അവള്‍ ഊമയായിരിക്കണമെന്നും, കാണുന്നവരുടെയെല്ലാം കൈത്തണ്ടയില്‍ തൊട്ട് അവരുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കണമെന്നും അയാള്‍ ഉപദേശിച്ചു. അവള്‍ ബസ്ടാന്റിലേക്കു നടന്നു. 
     അയാള്‍ സിമന്റുബഞ്ചില്‍ കിടന്നു. ചിത്രകഥകളിലെ കവര്‍ച്ചക്കാരുടെ  കറുത്ത വാലന്‍കണ്ണട ധരിച്ച ഒരാള്‍ അവിടെത്തിച്ചേര്‍ന്നു. അയാള്‍  ഗണപതിയാണെന്നു പരിചയപ്പെടുത്തി. ഗണപതിക്ക്‌ പത്തു വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ വേണം. ഒരു കസ്റ്റമര്‍ ഹോട്ടല്‍ റൂമില്‍  കാത്തിരിപ്പുണ്ട്. 
     രാമാനുജം അതിശയിച്ചു. 
     " സോറി, എനിക്കാരെയും അറിയില്ല." ഗണപതിക്ക്‌ തൃപ്തിയായില്ല.
     "ചേട്ടനറിയാം, ചേട്ടന്റെ കൂടെ ഒരു പെണ്‍കുട്ടികൂടി  ഉണ്ടായിരുന്നെന്ന്‌ ഒരാള്‍ പറഞ്ഞല്ലോ."
     അയാള്‍ക്ക്‌ ദേഷ്യം വന്നു. അയാള്‍ ഒന്നും പറയാതെ നടന്നു. ഗണപതിയുടെ വലയില്‍ വീഴാതിരിക്കാന്‍ അയാള്‍ക്ക്‌ എത്രയോ കാരണങ്ങളുണ്ട്. നിരാശനായി മടങ്ങും മുമ്പ് ഗണപതി അയാളെ ഭീഷണിപ്പെടുത്തി. 
     "നീ താമസിക്കുന്ന വീടില്ലേ, അതെന്റെതാണ്. കുടിയിറക്ക് നോട്ടീസുമായി ഞാന്‍ വരുന്നുണ്ട്. ഗണപതിയുടെ വാക്കാണിത്"
     ഒരിക്കല്‍ അന്തിയുറങ്ങാനൊരിടമില്ലാതെ അലഞ്ഞു നടന്നപ്പോള്‍ നടരാജന്‍ ഏര്‍പ്പാടാക്കിക്കൊടുത്തതാണത് .  അത്രയും നാളത്തെ സമ്പാദ്യമെല്ലാം കൊടുത്തു വാങ്ങിയതാണ്. 
     " അതെന്റെതാടോ. ഞാന്‍ എന്തിനു പോണം" 
     " എന്റച്ഛന്‍ നടരാജന്‍ സത്യം, നിന്നെ ഞാന്‍ പൊക്കുമെടാ രാമാ"
     ഗണപതി അയാളുടെ നേരെ കാര്‍ക്കിച്ചു തുപ്പിയിട്ട് ബൈക്കില്‍ ചീറിപ്പാഞ്ഞുപോയി. 
     നടരാജന്റെ മേശക്കു മുമ്പിലെ കറങ്ങുന്ന കസേരയിലിരുന്നു രാമാനുജം യാചിച്ചു. 
    " എന്നെ ഇറക്കിവിടാന്‍ ഗണപതി വന്നു. താങ്കള്‍ ഇടപെട്ടല്ലേ സാര്‍, ഞാന്‍ ആ വീട് വാങ്ങിയത്"
     നടരാജന്‍ കിന്നാരം പറഞ്ഞ:ആ വീട് നില്‍ക്കുന്ന സ്ഥലം വേറൊരു പ്രോജക്ടിന് നല്‍കിക്കഴിഞ്ഞു. കേട്ടോടെ, ഒന്നും ശാശ്വതമല്ല. 
     അയാള്‍ക്ക്‌ ആ നട്ടുച്ചയ്ക്ക് നടരാജന്റെ തത്വം മനസ്സിലായില്ല. 
     വീട്ടിലെത്തി, അയാള്‍ രേഖകള്‍ അന്വേഷിച്ചു. പഴയ ട്രങ്കിനുള്ളില്‍, കടലാസ് കെട്ടുകള്‍ക്കിടയില്‍ ഭംഗിയായി മടക്കിയ രേഖകള്‍ ഉണ്ടായിരുന്നു. അയാള്‍ ട്രങ്ക് വൃത്തിയാക്കാന്‍ തുടങ്ങി. ആന വളര്‍ത്തിയ വാനമ്പാടി മുതല്‍ പടയോട്ടം വരെയുള്ള സിനിമാ നോട്ടീസുകളായിരുന്നു ഏറെയും. അയാള്‍ അവ നുള്ളിക്കീറി ഒരു കൂനയാക്കി. ആവശ്യമുള്ളവയില്‍  അയാളുടെ പത്താം ക്ലാസ് തോറ്റതിന്റെയും സല്‍സ്വഭാവത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളും വീടിന്റെ രേഖയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ബീഡി കത്തിച്ചിട്ട് കടലാസ് കൂനയിലേക്ക് തീക്കൊള്ളി കാണിച്ചു. അത് മുകളിലെ മാറാലകളെ വിറപ്പിച്ചു കൊണ്ടു കത്തിപ്പടര്‍ന്നു. അപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു. അയാള്‍ ഏഴു വരെ എണ്ണിക്കൊണ്ടു വാതില്‍ തുറന്നു.  തുറന്നുപിടിച്ച വാതിലിലൂടെ ഗണപതി അകത്തു കയറി. ഗണപതി ഒരാള്‍ക്കൂട്ടമായിരുന്നു. വീടിന്റെ നേര്‍ക്ക്‌ മണ്ണുമാന്തി വണ്ടികള്‍ ഉരുണ്ടു വരുന്നതു കാണായി. അയാള്‍ കത്തുന്ന തീയെക്കുറിച്ചോര്‍ത്തു തിരിഞ്ഞു നോക്കി. അത് പടര്‍ന്ന് അയാളുടെ തോല്‍വി സര്‍ട്ടിഫിക്കറ്റും വീടിന്റെ രേഖയും തിന്നു തീര്‍ത്തിട്ട് അണഞ്ഞു കഴിഞ്ഞിരുന്നു.
     ഗണപതി കറുത്ത വാലന്‍ കണ്ണട ഊരിയെടുത്ത്‌ ചൂണ്ടു വിരലില്‍ കറക്കിക്കൊണ്ടു വിളിച്ചു പറഞ്ഞു. 
     "പ്രോജക്റ്റ് തുടങ്ങുകയാണ്":


Tuesday, March 20, 2012

ധൃതരാഷ്ട്രര്‍

വൈകുന്നേരത്തെ വാര്‍ത്താ ബുള്ളറ്റിനുകള്‍ ഇന്നും രക്ത പങ്കിലമായിരിക്കും. നാടോടിപ്പെണ്‍കുട്ടി  കൊല്ലപ്പെട്ടതിന്റെ കവറേജ് ഉണ്ടാകും.  കുറ്റവാളിയുടെ കുടുംബ പശ്ചാത്തലം ഏറെ ശ്രദ്ധേയമാണ്. ജീവിതം സാമൂഹ്യ പ്രവര്‍ത്തനത്തിനായി ഉഴിഞ്ഞു വച്ച ഒരു വലിയ മനുഷ്യന്റെ മകനാണ് അയാള്‍ എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒന്നിലേറെ സ്ഥാപനങ്ങളുടെ അധ്യക്ഷനും പ്രായപൂര്‍ത്തിയായ രണ്ടു പെണ്മക്കളുടെ പിതാവുമാണ് കൊലപാതകി എന്നത് നമ്മുടെ നാടിനെ ബാധിച്ചു കഴിഞ്ഞ ചില തെറ്റായ പ്രവണതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്.
     നാടോടിപ്പെണ്‍കുട്ടിക്ക് ഭക്ഷണം കൊടുക്കാമെന്നു പറഞ്ഞായിരുന്നു ഒറ്റപ്പെട്ട ആ സ്ഥലത്തേക്ക് അയാള്‍ കൊണ്ടു പോയത്. മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ചിരുന്നിട്ടും ആ ആറു വയസ്സുകാരിയുടെ മെലിഞ്ഞ ശരീരം അയാള്‍ക്കിഷ്ടമായി. അയാള്‍ക്ക്‌ അധികം ബലം പ്രയോഗിക്കേണ്ടി വന്നില്ല. അവള്‍ വേഗം കീഴ്പെട്ടു പോയി. എല്ലാം കഴിഞ്ഞു നിശ്ചേഷ്ടയായി കിടന്നു പോയ അവളില്‍ നിന്നും അയാള്‍ എഴുന്നേറ്റു. അയാള്‍ താല്‍ക്കാലികമായി ഭയാശങ്കകള്‍ക്കു കീഴടങ്ങി.തണുത്തു തുടങ്ങിയ ആ ശരീരത്തിലെ മാംസം കൊച്ചുപിച്ചാത്തി കൊണ്ടു വാര്‍ന്നെടത്തു നുറുക്കി അയാള്‍ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു.  കാക്കകള്‍ക്കും ഉറുമ്പുകള്‍ക്കും സുഖത്തിന്റെ നാളായിരുന്നു. ആ ശരീരത്തോടുള്ള കൊതി തീരാത്തതിനാല്‍ മുറിച്ചെടുത്ത അവളുടെ ഇളം ചുണ്ടുകള്‍ അയാള്‍ കളഞ്ഞില്ല. അയാളത് ഏറെ നേരം വായിലിട്ടു കടിച്ചു ചവച്ചു തിന്നു. എല്ലിന്‍ കൂടും വസ്ത്രങ്ങളും കൂടി അയാള്‍ ചെളിക്കുളത്തില്‍ ചവിട്ടിത്താഴ്ത്തുമ്പോഴായിരുന്നു അവളെ അന്വേഷിച്ച്‌ നാടോടികള്‍ എത്തിച്ചേര്‍ന്നത്. അവര്‍ക്ക് പുറകെ നാടാകെ ആ ചെളിക്കുളത്തിന്‍  കരയിലേക്ക് പാഞ്ഞു ചെന്നു. തല്ലും തോഴിയുമേറ്റ് അയാള്‍ കുളത്തിന്‍ കരയില്‍ വീണു.
     ഇന്ന് പകല്‍ വികാരധിക്യത്താല്‍ അയാളെ ഉപദ്രവിക്കുകയും, കൊന്നു കളയണമെന്ന് ആക്രോശിക്കുകയും ചെയ്ത  നാട്ടുകാര്‍ തന്നെ ആയിരിക്കും വരും നാളുകളില്‍ കോടതി വരാന്തയിലിരുന്ന് വക്കീലന്മാര്‍ കാണാപ്പാഠം പഠിപ്പിച്ച പോയ്മൊഴികള്‍  ഉരുവിടുന്നത്. പോലീസുകാര്‍ അയാളെ ആദ്യം വീട്ടിലേക്കാണ് കൊണ്ടു പോയത്.പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന ആ വലിയ വീടിന്റെ മുറ്റത്തെ തണലിലിട്ട ചാര് കസേരയില്‍ കിടക്കുകയായിരുന്നു അയാളുടെ അച്ഛന്‍. തേജസ്‌ നഷ്ടപ്പെട്ട കണ്ണുകളില്‍ വെയില്‍ ചൂടരിച്ചു കയറിയപ്പോള്‍ വൃദ്ധനു വിഷക്കാനുള്ള പകലായിരുന്നെന്നു മനസ്സിലായിരുന്നു. അപ്പോഴാണ്‌ മുറ്റത്തെ പൊടി ഉയര്‍ത്തിക്കൊണ്ടു വരുന്ന ആളുകളുടെ ആരവം കേട്ടത്. നൂറു കണക്കിന് കാലുകള്‍ ആ വീടിന്റെ വഴിത്താരയിലൂടെ കടന്നു ചെല്ലുകയായിരുന്നു. ആ ഗ്രാമം മുഴുവന്‍ വന്ന്‌ ആദരവോടെ മുമ്പില്‍ നില്‍ക്കുന്നതായി അയാള്‍ക്ക്‌ തോന്നി. പക്ഷെ ആ കാഴ്ചയെ അയാളുടെ തിമിരക്കണ്ണുകള്‍ വിലക്കിക്കളഞ്ഞു.
     ബലഹീനത മറച്ചു വച്ച് അയാള്‍ പഴയകാല ഗര്‍വ്വോടെ അവരെ എതിരേറ്റു.
     കടന്നു വരിന്‍, കാഴ്ചക്ക് തെളിച്ചമില്ലെന്നെയുള്ളൂ.  ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിന്നിടയില്‍  പോലീസുകാര്‍ പറഞ്ഞത് കേള്‍ക്കാന്‍ അയാള്‍ ഏറെ കഷ്ടപ്പെട്ടു. ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊന്നത് തന്റെ മകനാണെന്ന് പോലീസുകാര്‍ പറഞ്ഞപ്പോള്‍ വൃദ്ധന്‍ തളര്‍ന്നു പോയി. അയാള്‍ പരസഹായത്തോടെ എഴുന്നേറ്റു നടന്നു നടന്നു ചെന്ന് മകന്റെ തോളിലും കഴുത്തിലും തപ്പി തടവി നോക്കിയിട്ട് കൈ വീശി ആഞ്ഞടിച്ചു.
     നീ എന്താണ് ചെയ്തത്.
     അയാള്‍ തൊണ്ട പൊട്ടുമാറലറി. ക്രൂരന്മാരായ എല്ലാ പീഡകര്‍ക്കും ഇതൊരു പാഠമാകട്ടെ  എന്നു പറഞ്ഞു കൊണ്ടു കാണികള്‍ ആ വൃദ്ധ പിതാവിനെ അനുമോദിച്ചു. പാഞ്ഞെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിസ്മയ ദൃശ്യങ്ങള്‍ ഒപ്പി നടക്കുന്നുണ്ടായിരുന്നു. നാടോടികളുടെ കരച്ചിലും ബഹളവും നാട്ടുകാരുടെ പ്രതികരണങ്ങളും ഒക്കെക്കൂടി അവരെ ഹരം പിടിപ്പിച്ചു. ക്യാമറ നോക്കി തലയാട്ടുകയും പല്ലിളിക്കുകയും പറക്കുന്ന ഉമ്മ കൊടുക്കുന്നവരേയും രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരെയും ഒക്കെ വിട്ട് റിപ്പോര്‍ട്ടര്‍മാര്‍ കുറ്റവാളിയെ സമീപിച്ചു. നീട്ടിയ  മൈക്രോഫോണുകളെ നോക്കി അയാള്‍  അക്ഷോഭ്യനായി നിന്നു. അച്ഛന്‍ അടിച്ച മുഖം പൊത്തിപ്പിടിച്ചു കൊണ്ട് താന്‍ ശിക്ഷയര്‍ഹിക്കുന്നില്ല എന്ന് അയാള്‍ക് തീര്‍ത്തു പറഞ്ഞു. വ്യക്തിപരമായ സുഖം തേടാന്‍ അയാള്‍ക്ക്‌ സ്വാതന്ത്ര്യ മുണ്ടെന്നും ആ സുഖം പറ്റാന്‍ കഴിയാത്തവരാണ് തന്നെ കുറ്റ പ്പെടുത്തുന്നതും ശിക്ഷിക്കുന്നതുമെന്നും അയാള്‍ തുടര്‍ന്നു. അയാള്‍ ക്യാമറകളെ നോക്കി നിസ്സങ്കോചം ഇങ്ങനെ ചോദിച്ചു: നിങ്ങള്‍ക്കും കഴിയില്ലേ ഇതൊക്കെ? അവനവന്റെ അവസരങ്ങള്‍ അവനവന്‍ തന്നെ സൃഷ്ടിക്കണം. നിങ്ങള്‍ അസൂയാലുക്കളാണ്.
     ചാനലുകാര്‍ അയാളെ വിട്ട് മരത്തണലിലിരുന്ന വൃദ്ധന്റെ നേര്‍ക്കു തിരിഞ്ഞു. അവരിലൊരാള്‍ സ്നേഹത്തോടെ ചോദിച്ചു:
     സ്വന്തം മകന്‍ ഇങ്ങനെയൊരു ക്രൂര കൃത്യം ചെയ്തതില്‍ താങ്കള്‍ക്ക് മനസ്താപമുണ്ടോ?
     വൃദ്ധന്‍ കാഴ്ച നഷ്ടപ്പെട്ട കണ്ണുകള്‍ പൊത്തി. ചോദ്യം വീണ്ടും കേട്ടു.
     മകന്റെ ക്രൂരത സഹിക്കാന്‍ വയ്യാതല്ലേ താങ്കള്‍ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്? താങ്കളെപ്പോലൊരു പഴയകാല സാമൂഹ്യപ്രവര്‍ത്തകനും വലിയ മനുഷ്യനും അയാളുടെ ഈ ക്രൂരതയില്‍-
    വൃദ്ധന്‍ തടഞ്ഞു:
    നിര്‍ത്തിന്‍. ഞാനവനെ തല്ലിയത് അവനൊരു വലിയ മണ്ടനായിട്ടാണ്. അവന്‍ എന്തിനു പിടി കൊടുത്തു? എന്ത് കൊണ്ട്  ഒളിച്ചു പോയില്ല. എല്ലാം ഇനി ഒന്നേന്നു പഠിപ്പിക്കണോ?  നാളെ അവന്‍ ഈ നാട്ടിലെ ആരാകേണ്ടവനാണെന്നറിയാമോ?
    കുറ്റിക്കാടും, അവിടെ, മണ്ണിലെ ചുവന്ന നനവും കൃത്യമായി ഒപ്പിയെടുത്തിട്ടു ചതുപ്പു കുളത്തിലേക്കും, കരക്കെടുത്തിട്ട ഒരു ചെളിക്കൂനയിലേക്കും അതിനടുത്തു കാവലിരിക്കുന്ന നാടോടികളുടെ എലുമ്പന്‍ മുഖങ്ങളിലേക്കും, നിര്‍വികാരമായ നൂറു കണക്കിനു മുഖങ്ങളിലേക്കും നോക്കി നിന്നതിനു ശേഷം ചാനലു കാരുടെ ക്യാമറകള്‍ കണ്ണടച്ചു.
     ഓ. വാര്‍ത്തയുടെ  സമയമായല്ലോ.

Thursday, March 15, 2012

ഒളിയുദ്ധങ്ങള്‍


        മഴപെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ജേക്കബ്ബിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.  കഴിഞ്ഞ പത്തു വര്‍ഷമായി തന്നെ ചൂഴ്ന്നു നിന്ന മരണഭയം ഒഴിഞ്ഞു പോയതായി ജേക്കബ്‌ ഇനിയും വിശ്വസിക്കുന്നില്ലെന്നയാള്‍ കണ്ടു പിടിച്ചു.  ദൗര്‍ഭാഗ്യം കൊണ്ടു പ്രസ്ഥാനം പിളരുകയും പരസ്പരം കൊല്ലുന്ന രണ്ടു ചേരികളിലാവുകയും ചെയ്ത ആ പഴയ കൂട്ടാളികളുടെ ഒത്തു ചേരലായിരുന്നു അവിടെ. ബാറുടമ പ്ലാസ്റ്റിക്‌വള്ളികളും ഇലച്ചാര്‍ത്തുമുള്ള കൃത്രിമക്കുടില്‍ ഒരുക്കിയിരുന്നു.   ജേക്കബ്ബിനെ കൊല്ലാന്‍ ഉത്തരവിട്ട നേതാവ് പ്രസ്ഥാനം വിട്ടു പ്രതിലോമകാരികളുടെ  കൂടെ ചെര്‍ന്നെന്നും കൊലവിളി ഒരു കുമിളയായി അപമൃത്യു വരിചെന്നും അയാള്‍ പറഞ്ഞു. പിന്നെ ഇങ്ങനെയും:നീ ചിരിച്ചേ,  അങ്ങനെ, ഹ ഹ ഹാ.  കാരണം ചിരി ഒരു മരുന്നാണ്. 


     വിണ്ടു കീറിയ മനസ്സുകളില്‍ സ്നേഹം മഴയായി പെയ്യാന്‍ തുടങ്ങി.  ഓര്‍മ്മയുടെ പതുപതിപ്പില്‍ അവര്‍ തെറ്റുകള്‍ ഏറ്റുപറയാന്‍ തുടങ്ങി. സന്ത്വനിപ്പിക്കാനും.  സ്നേഹം മഴയാണ്. മഴ ലഹരിയും. ജട കെട്ടിയ മുടിയിഴകള്‍ വിടര്‍ത്തിക്കൊണ്ടിരുന്ന ജേക്കബ്ബിന്റെ വിരലുകള്‍ കഴിഞ്ഞ ദിവസം വരെ തനിക്കെതിരെ കാഞ്ചിയില്‍ അമര്‍ന്നിരിക്കുകയായിരുന്നെന്ന് അയാള്‍ ഓര്‍ത്തു.അയാള്‍ വീണ്ടും മദ്യം ഒഴിച്ചു കൊടുത്തു. 
    പോയ കാലം നമ്മുടേതല്ല.  ഭാവിയിലേക്കുനോക്കൂ, നമുക്കിടയില്‍ ഇനി ശത്രുവില്ല. ഭൂതകാലം ഒരു മിഥ്യയാണ്‌. 
    അയാള്‍ കൂടുതല്‍ വിവേകിയാകുന്നതു  വിലക്കാനെന്നോണം സെല്‍ ഫോണ്‍ ശബ്ദിച്ചു:ഇങ്ങോട്ടൊന്നും പറയരുത്. എല്ലാം അനുസരിച്ചാല്‍ മതി. 
     അയാള്‍ക്കതു കഴിയുമായിരുന്നില്ല. വേണമെങ്കില്‍ ഒരു കുപ്പി കൂടി വിഴുങ്ങിയിട്ട് ചുവന്ന കണ്ണുകളോടെ ഒരു പഴയ ഗാനം, ഒരു വിരഹ ഗാനം തന്നെ പാടി, ആ പ്ലാസ്റ്റിക്‌ ഇലച്ചാര്‍ത്തുകളില്‍ കണ്ണീര്‍പ്പൂ വിരിയിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നു. പത്തു വര്‍ഷം കാത്തിരുന്നത് ജേക്കബിനെ കൊല്ലാനല്ല, തിരിച്ചു കിട്ടാനായിരുന്നു.  സെല്‍ ഫോണ്‍ എന്ത് പറഞ്ഞെന്നു ജേക്കബ്‌ ചോദിക്കാതിരിക്കാനായി അയാള്‍ വിഷയം മാറ്റി. 
     ജേക്കബ്‌, ആ പൊരിച്ച മുയലിറച്ചി കഴിച്ചില്ലല്ലോ.  നിങ്ങള്‍ വല്ലാത്ത ഒരു കുടിയന്‍ തന്നെ.  
     ഞാന്‍, ഓര്‍ക്കുകയായിരുന്നു. ഭൂതകാലം അസത്യമാണെന്ന ചിന്ത ഭയാനകമാണ്. ചരിത്രത്തിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ഐക്യ  പ്പെടലിലൂടെ  നമുക്കെന്തു ചെയ്യാന്‍ കഴിയും? 
     ജേക്കബിന്റെ ചോദ്യം കേട്ട് അയാള്‍ നടുങ്ങി.  അയാള്‍  സ്വയം ചോദിച്ചു. ഞാന്‍ എങ്ങിനെ ഈ പാവത്തിനെ കൊല്ലും?
     ജേക്കബ്‌ അയാളുടെ വിയര്‍പ്പും മണ്ണും കുഴഞ്ഞു പറ്റിയ കൈത്തലങ്ങളിലേക്ക് ചാഞ്ഞ്‌ ഉറക്കം പിടിച്ചു. 
     ജേക്കബിന് കൊതിച്ച സ്വാതന്ത്ര്യം കിട്ടിയെന്നു അയാളോര്‍ത്തു.  സെല്‍ഫോണ്‍ വീണ്ടും വിളിച്ചു: പറഞ്ഞത് ചെയ്തില്ലെങ്കില്‍ ശിക്ഷ ഒഴിവാക്കാനാവില്ല. അയാള്‍ ധ്യാനിക്കാന്‍ തുടങ്ങി. വേണം, കൊല്ലാനൊരു കാരണം.  മദ്യം ഒരു പുതപ്പാവട്ടെ.  അയാള്‍ അതണിഞ്ഞു. (ജേക്കബ്‌, കഴിഞ്ഞ പത്തു വര്‍ഷമായി നീ പ്രസ്ഥാനത്തിന്റെ ശത്രുവാണ്. നമ്മുടെ പ്രസ്ഥാനങ്ങള്‍ ഒന്നായതും, പൊതു ശത്രുവുമായി രമ്യതയിലായതും, വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതും നേരായിരിക്കാം. നേര് ഏപ്പോഴും നേരായിരിക്ക മെന്നില്ലല്ലോ.  അതുകൊണ്ട് പഴയ ഉത്തരവ് നടപ്പാക്കേണ്ടതുണ്ട്.)
     ഗ്ലാസിലെ മദ്യം വീണ്ടും വിഴുങ്ങിയിട്ട് അയ്യാള്‍ പിസ്റ്റലെടുത്ത് ജേക്കബിന്റെ ചങ്കിനു നേരെ കാഞ്ചി വലിച്ചു.  ഒരാളെ കൊല്ലാന്‍ ഏറ്റവും നല്ല സമയം അയാള്‍ ഒരു കുട്ടിയെപ്പോലെ  സ്വപ്നം കണ്ടുങ്ങുമ്പോഴാണ്‌.ദയനീയമായ,നിശബ്ദമായ ഒരു മരണം.സെല്‍ഫോണെടുത്ത് അയാള്‍ അലറുകയായിരുന്നു:എല്ലാം പറഞ്ഞതു പോലെ.  ഓപ്പെറേഷന്‍ സക്സസ് .   
     മേശപ്പുത്തുകൂടി മദ്യം ഒഴുകിയൊഴുകി മാര്‍ബിള്‍ത്തറയിലേക്ക് ഇറ്റുവീഴാന്‍തുടങ്ങി. പ്ലാസ്റ്റിക്‌ ഇലപ്പടര്‍പ്പുകളില്‍ ബാര്‍ ഉടമയുടെ മുഖം തെളിഞ്ഞു മാഞ്ഞു.  ചാല്‍ കീറിയത് മദ്യമെന്നത് തോന്നലായിരുന്നു. ചോരയുടെ ചാല്‍, മഴയായല്ല, നദിയായി പുളച്ചൊഴുകുകയായിരുന്നു.  
     കയ്യില്‍ സെല്‍ ഫോണല്ല, ഒരു കറുത്ത വിഷജീവി.  അതയാളോടു പറയാന്‍ തുടങ്ങി.
     ജേക്കബിന്റെ കൊലപാതകത്തിലൂടെ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് തുരങ്കം വച്ച നിന്നെ പുറത്താക്കിയിരിക്കുന്നു.  ഇനി ഞങ്ങളുടെ കുട്ടികള്‍ നിന്നെ കൈകാര്യം ചെയ്യും.  
     പിന്നെ ഉയിരുള്ള ചിരി. 
  പക്ഷെ, വധിക്കാന്‍ ഉത്തരവിട്ടത് നിങ്ങളല്ലേ? 
     ചിരിമുഴക്കം വാക്കുകളായി. 
     അതാവശ്യമായിരുന്നു, നീ ഒരനാവശ്യവും. 
    അയാള്‍ കണ്ടു. ചോര നദിയാണ്. നദി ലഹരിയും സ്നേഹവുമാണ്.
     ഒറ്റുകാരന്റെ റോളില്‍ ശിക്ഷാവിധിയുടെ തലക്കുറിയും പേറി അയാള്‍ ഒളിജീവിതത്തിലേക്കു തന്നെ തിരിച്ചുപോയി. 
     

Tuesday, March 6, 2012

ജന്മവാസന

    തകര്‍ക്കപ്പെട്ട ശിരസ്സ്‌. കണ്ണുകളെ നനച്ച് കവിളിലൂടെ ഒഴുകിയിറങ്ങുന്ന ചുവപ്പ്.  രക്തത്തില്‍ കുളിച്ചു നില്‍ക്കുകയാണ് ഗുരു.
    ഇരുമ്പുവടി വലിച്ചെറിഞ്ഞ് സാധുദാസ് കിതച്ചു. രക്താഭിഷിക്തനായി  മുമ്പില്‍ നിന്നാടുന്ന ഗുരു അടുത്ത നിമിഷത്തില്‍ത്തന്നെ തകര്‍ന്നു വീഴുമെന്നയാള്‍ കരുതി. സ്വയം നിയന്ത്രിക്കാനായി സാധുദാസ് കണ്ണടച്ചു നിന്നു. എത്രനേരം അങ്ങനെ നിന്നു പോയി എന്നയാള്‍ക്കോര്‍മ്മയില്ല. വീണു കിടക്കുന്ന ഗുരുവിനെ കാണാനായി അയാള്‍ കണ്ണ് തുറന്നു. അയാളെ ഭയപ്പെടുത്തിക്കൊണ്ട് ഒരു രക്ത സ്തംഭമായി മാറിയ ഗുരു അവിടെത്തന്നെ നിന്നിരുന്നു, പൊട്ടി വീണേക്കാവുന്ന ചുവന്ന ചിരിയോടെ.
      സാധുദാസ്‌ കൈ മണത്തു. ചോരത്തുള്ളിയുടെ മണം അയാളെ ഉണര്‍ത്തി. അയാള്‍ മുന്നോട്ടാഞ്ഞ്‌ ഗുരുവിന്റെ കഴുത്തില്‍ ഇറുകെപ്പിടിച്ചു. മഞ്ഞുകട്ട പോലെ തണുത്ത കഴുത്തില്‍ തൊട്ടപ്പോള്‍ അയാള്‍ക്ക്‌ ബോധ്യമായി: ഗുരു മരിച്ചിരിക്കുന്നു. അല്ല, അയാള്‍ സ്വയം തിരുത്തി: മരിച്ചു നില്‍ക്കുന്നു. അലര്‍ച്ചയോടെ അയാള്‍ ഗുരുവിനെ തള്ളി വീഴ്ത്താന്‍ ശ്രമിച്ചു. ഗുരു ആടിയുലഞ്ഞ്‌ അതേ നിലയില്‍ നിന്നു. പൊട്ടിച്ചിതറിയ രുദ്രാക്ഷമണികള്‍ സീല്‍ക്കാരം മുഴക്കിക്കൊണ്ട് ആ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും  ഉരുണ്ടുകൊണ്ടേയിരുന്നു. 
     സാധുദാസ്‌ തറയിലിരുന്നു പോയി. അയാള്‍ രക്തം പുരണ്ട കൈത്തലം കൊണ്ട് മുഖത്തടിച്ചു വിലപിച്ചു. വിലാപത്തിനിടെ അയാള്‍ ഗുരുവിന്റെ വാക്കുകള്‍ ഉരുവിട്ടു.   
     'സാധുദാസ്, ചോരയ്ക്കു ലഹരിയുണ്ട്'.
     അരമണിക്കൂര്‍ മുമ്പ് സാധുദാസിന്റെ മുറിയുടെ അവസ്ഥ 
ഇതൊന്നുമായിരുന്നില്ല. പ്രഭാതത്തിലെ പതിവുകള്‍ക്കു ശേഷം ശുദ്ധമായ മനസ്സോടെ ഓരോന്നാലോചിച്ചിരിക്കുകയായിരുന്നു  സാധുദാസ്. ജന്മവാസനകളെ നിയന്ത്രിക്കാനോ നിഹനിക്കാനോ കഴിയുമെന്ന് തെളിയിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അയാള്‍. ഒരു മാസത്തിനുള്ളില്‍ തീസിസ് സമര്‍പ്പിച്ചേ പറ്റു എന്ന കടുംപിടുത്തത്തിലാണ് ഡയറക്ടര്‍ സ്വാമികള്‍. സാധുദാസിന്റെ കൂട്ടുകാര്‍ എത്രയോ മുമ്പേ പാഞ്ഞുകയറിയിരിക്കുന്നു.അവര്‍ കൂടുതല്‍ സമര്‍ഥരായിരുന്നു. (ആകട്ടെ, പക്ഷെ, ഇത്തരം ഒരു വിഷയം തെരഞ്ഞെടുക്കാന്‍ ഈ സാധുദാസിനു മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ-സാധുദാസ് ദൈവത്തെ സ്തുതിച്ചു) 
     പഠനം കഴിഞ്ഞ്‌ അവര്‍ ആശ്രമത്തില്‍ ഒഴിവുകാലം കൊണ്ടാടുകയാണ്. 
     'നീ ഒരു സാധുമൃഗം തന്നെ. ഗവേഷണത്തിന് വേറെ എന്തെല്ലാം വിഷയമാകാമായിരുന്നു നിനക്ക്? ഉദാഹരണത്തിന്, കഴുതക്കുള്ള മുതിര എത്ര നേരം വേവിക്കണം.'
     പരിഹാസം അയാളെ തളര്‍ത്തിയില്ല. അയാള്‍ക്കറിയാം, അവര്‍ നാലുപേരും സ്നേഹമുള്ളവരാണ്. 
     തുളസിചെടികളെ തഴുകി എത്തിയ ഒരു കുളിര്‍കാറ്റു കടന്നു പോയി. വാതുക്കല്‍ ഗുരുവിന്റെ നിഴല്‍ കണ്ടതും സാധുദാസ് എഴുന്നേറ്റു നിന്നു വന്ദിച്ചു. ഗുരു ഇരുന്നില്ല. ഗുരു വിയര്‍ക്കുന്നുണ്ടായിരുന്നു. ഗുരു തളരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍, ഇടതടവില്ലാത, അര്‍ഥരഹിതമായ വാക്കുകള്‍ കേട്ട് സാധുദാസ് വിസ്മയിച്ചു. ഈ ഗുരു എന്റെ  ഗുരുവല്ലാതായോ ഗുരുവേ?.
     അയാള്‍ ചോദിക്കാത്ത ചോദ്യം ഗുരു കേട്ടു.
     'ഉണ്ണീ, സാധു, കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചയാണ് ഞാന്‍ കണ്ടത്. എന്റെ കണ്മുമ്പില്‍ വച്ച് അത് നടന്നിട്ടു പത്തു മിനിട്ടു കൂടി ആയില്ല. അതിന്റെ ഭയപ്പാടുകള്‍ എന്റെ വ്രതശുദ്ധിയെക്കൂടി കെടുത്തിക്കളഞ്ഞു, മകനെ'  
     നിരന്തരവും നിരാമയവുമായ ശക്തിവിശേഷത്തില്‍ മനസ്സുകൊണ്ടള്ളിപ്പിടിച്ചുകിടന്നാണ് കഴിഞ്ഞ പത്തു മിനിട്ടു നേരം കൊണ്ടു ഗുരു വര്‍ത്തമാനത്തിലേക്ക്  നീന്തിത്തുടിച്ചെത്തിയത്.
     'സാധു, ആ ദുഷ്ടന്മാര്‍ ചിലപ്പോള്‍ എന്നെയും കൊന്നു കളയും. എങ്കിലും വേണ്ടില്ല. ആ കൊടും പാപത്തിനു ദൃക്സാക്ഷി ആകേണ്ടി വന്നല്ലോ, ഈശ്വരാ, എനിക്ക്.'
     സാധുദാസ് ആശ്വസിപ്പിച്ചു. ഗുരുവിനെന്തോ തരക്കേടു പറ്റിയിരിക്കുന്നു. എന്തോ മിഥ്യാബോധമോ, ഭ്രമക്കാഴ്ചകളോ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്നു സാധുദാസ് കരുതി. 
     ഗുരു എല്ലാം പറഞ്ഞു. ചോര. ചോരക്കഥ തന്നെ. പരിഷ്കൃത മനുഷ്യന്‍ കേട്ടു പഴകിയ സംഭവങ്ങളുടെ തനിയാവര്‍ത്തനം. കൃഷ്ണ എന്ന പെണ്ണിനെ നാല് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. മൂന്നു മൃഗങ്ങള്‍ നോക്കി നില്‍ക്കെ ഒരു മൃഗം എന്നായിരുന്നു ചിട്ട. ഒടുവില്‍ മൃഗങ്ങള്‍ വസ്ത്രം ധരിച്ചു പോകാന്‍ തുടങ്ങിയതായിരുന്നു. ബോധം വീണ പെണ്ണ്  അവരുടെ പേരുകള്‍ പറഞ്ഞു നിലവിളിച്ചു. വസ്ത്രം ധരിച്ച മൃഗങ്ങള്‍ വിറകു കൊള്ളിയെടുത്ത് അവളുടെ തല ത ല്ലിത്തകര്‍ത്തു. ഗുരു ആ രംഗം കണ്ടുകൊണ്ടാണ്  ധ്യാനാലയത്തില്‍ നിന്നും തിരിച്ചെത്തിയത്‌. 
     'സാധു, ഇത് സത്യമാണ്. ഞാന്‍ കണ്ട സ്വപ്നമല്ല'
     ' ഇല്ല ഇത്തരമൊരു കാഴ്ച അങ്ങേക്കുണ്ടായില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു'.
     ഗുരുവിനറിയേണ്ടിയിരുന്നത് ആ ദുഷ്ടന്മാര്‍ ആരാണെന്നു സാധുടാസിന് ഊഹിച്ചു പറയാന്‍ കഴിയുമോ എന്നാണ്. ഭയപ്പാടിനിടയിലും ആ യുവാവിന്റെ ധര്‍മ്മാധര്‍മ്മബോധത്തിന്റെ ശക്തി പരീക്ഷിക്കാന്‍ തന്നെ ഗുരു തീരുമാനിച്ചു. സാധുദാസിന്റെ ജിജ്ഞാസ ഗുരുവിനു കൌതുകമായി. 
    'ജന്മവാസനകളാണല്ലോ നിന്റെ വിഷയം.'
    സാധുദാസ് ഓരോ പേരുകള്‍ പറഞ്ഞു തുടങ്ങി. 
    'നമ്മുടെ പാചകശാലയിലെ തൊഴിലാളികള്‍.'
    ഗുരു ചിരിച്ചു. വിറകുകൊള്ളി എടുത്തടിച്ചു എന്ന് പറഞ്ഞപ്പോള്‍ സാധുമനുഷ്യന്‍ തെറ്റായി ഊഹിച്ചതാണെന്ന് ഗുരു കളിയാക്കി. 
    'നമ്മുടെ ഡ്രൈവര്‍മാര്‍. നമ്മുടെ അലക്കുകാര്‍. പരിചാരകര്‍'.
    ഗുരുവിന്റെ മുഖത്തെ ഭയപ്പാടുകള്‍ മാഞ്ഞു തുടങ്ങിയിരുന്നു. അദ്ദേഹത്തിനറിയേണ്ടതു മാറ്റൊന്നാണ്.
    'സാധു, ഇവരാരുമല്ല. ആരായാലും നിനക്കവരെക്കുറിച്ചെന്തു തോന്നുന്നെന്നു പറയൂ.'
    'ശിക്ഷ, കടുത്ത ശിക്ഷ നല്‍കണം. നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടാലും നമുക്ക് ശിക്ഷിക്കണം.'
    അത് തെറ്റാണെന്നും വിധി എന്നും അവരെ പിന്തുടരുമെന്നും സര്‍വ്വത്തിനും സാക്ഷിയായവന്‍ വേണ്ടതു ചെയ്യുമെന്നും ഗുരു പറഞ്ഞു. സാധുദാസിനു യോജിക്കാനായില്ല. 
     'ഗുരോ, അത്തരമൊരു സംഭവം നടന്നു കാണില്ലെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം എന്റെ ഗുരു അസത്യം പറഞ്ഞിട്ടില്ലെന്നും.'
     എന്നിട്ടും അയാള്‍ വീണ്ടും വീണ്ടും ഗുരുവോടപേക്ഷിച്ചു. 
     'ആ നരാധമന്മാര്‍ ആരായിരുന്നു?'
     അവരുടെ പേരു പറഞ്ഞാല്‍ സാധുദാസിനു കടുത്ത ദു:ഖമുണ്ടാകുമെന്നു ഗുരുവിനറിയാമായിരുന്നു. 
     'ആരായിരുന്നാലും  ഞാനവരെ വെറുതെ വിടില്ല. വിശുദ്ധി നിറഞ്ഞ ഈ ജീവിതം കൈവെടിഞ്ഞും ഞാനവരെ ശിക്ഷിക്കാന്‍ തയ്യാറാണ് ഗുരുവേ അങ്ങ് പറയൂ '.
     ഗുരു നിസ്സഹായനായി. എങ്ങിനെ പറയാതിരിക്കും?
     'സാധു നിന്റെ കൂട്ടുകാര്‍ തന്നെ'
     അദ്ദേഹം പറഞ്ഞ ആ നാലു പേരുകള്‍ കേട്ടപ്പോള്‍ അയാളുടെ ഭാവം മാറി. 
     'സത്യമോ? കൊല്ലും ഞാന്‍'.
     ഗുരു സമാധാനിപ്പിച്ചു. 
    'വേണ്ട മകനെ, ഈശ്വരന്‍.....'
    സാധുദാസ് ഒന്നും കേട്ടില്ല. അയാള്‍ വിശക്കുന്ന കടുവ ആയി മാറി. അയാള്‍ ഇരുമ്പു വടിയെടുത്തു. തടയും മുമ്പ് തന്നെ അയാള്‍ ഗുരുവിന്റെ തല തകര്‍ത്തു കളഞ്ഞു. 
    പൊട്ടിച്ചിതറി വീണ രുദ്രാക്ഷ മണികളില്‍ ചവിട്ടാതെ സാധുദാസ് മുറിക്കു വെളിയിലേക്ക് നടന്നു. ചോര. കയ്യിലെ ചോര എന്ത് ചെയ്യും? അപ്പോഴേക്കും അട്ടഹാസങ്ങളോടെ   ആളുകള്‍ ഓടിയെത്തി അയാളെ മുറിക്കുള്ളിലാക്കി. 
    'സാധുദാസ് ഗുരുവിനെ കൊന്നു കളഞ്ഞു. പോലീസിനെ വിളിക്ക്. അവന്‍ കൃഷ്ണയെ തലക്കടിച്ചു കൊന്നതും ഇതുപോലെയാണ്. അവന്‍ രക്ഷപ്പെടരുത്‌. ബോണ്‍ ക്രിമിനല്‍.'
    കൂട്ടുകാരുടെ വാക്കുകള്‍ സാധുദാസ് വ്യക്തമായി കേട്ടു. പൂട്ടിയ മുറിക്കുള്ളില്‍ ചുവന്ന ചിരി പൊട്ടി വീണു. ഗുരുവിന്റെ ശവം ആടിയുലഞ്ഞ്‌ താഴേക്കു വീണു കഴിഞ്ഞിരുന്നു. 

Thursday, March 1, 2012

മൃഗയ




             ണങ്കാലില്‍ പഴുത്തുപൊട്ടിയ വ്രണം വിരിച്ച് കാട്ടിയിട്ട് മുരുകന്‍ പറഞ്ഞു: ഇപ്പോള്‍ മൃഗയ, ഒരു വിനോദമല്ലാതായിട്ടുണ്ട്. താങ്കള്‍ എന്നെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കാലുകളില്‍ മാത്രമല്ല ശരീരം മുഴുവന്‍  വ്രണങ്ങള്‍ വിരിഞ്ഞ ഒരു പൂന്തോട്ടമായി ഞാന്‍ മാറുമായിരുന്നു.
             മുരുകന്‍ വേട്ടയ്ക്കൊരുമകനാണ്. വേട്ട മൃഗമായവന്‍.  അയാളെ വേട്ടയാടാന്‍ മറ്റൊരുവനുണ്ട്.  അത് അനന്തുവാകുന്നു.  അനന്തു മുരുകന്റെ അനുജനാകുന്നു. മുരുകന്‍ കഴിഞ്ഞ ആറു മാസമായി കുന്നിന്മണ്ടയിലെ സ്നേഹാലയത്തിലായിരുന്നു. സ്നേഹം എന്ന് പേരുള്ള ലായം. അതാണ്‌ മുരുകന്റെ വ്യാഖ്യാനം. കുതിരയോ, കഴുതയോ അല്ലായിരുന്നിട്ടും മുരുകന്‍ ലായത്തിലായി. അവിടെ അയാള്‍ക്ക്‌ പച്ചറൊട്ടി ഒരോമുറി വീതം രണ്ടു നേരം നല്‍കി പോന്നു. രാത്രിയില്‍ അയാള്‍ക്ക്‌ വേണ്ടി പുഴുക്കള്‍ ചത്തു മലച്ച കഞ്ഞിയുണ്ടായിരുന്നു.  അയാളെപ്പോലെ പത്തു പേരുണ്ടായിരുന്നു അവിടെ ജോലിക്കാരായിട്ട്.  അല്ലെങ്കില്‍ പത്തു മുരുകന്മാര്‍. എല്ലാവര്‍ക്കും കയ്യിലോ കാലിലോ പഴുത്ത മുറിവുമുണ്ടായിരുന്നു.  അതായിരുന്നു ഐഡന്റിറ്റി.  
                മൂന്ന് നിലകളും മുപ്പത്താറു മുറികളും ഇരുന്നൂറ്ററുപത് ആത്മീയ തടവുകാരുമുള്ള  കൂടാരമായിരുന്നു സ്നേഹാലയം. കക്കൂസ് വൃത്തിയാക്കി വൃത്തിയാക്കി മുരുകന് കൈകളുടെ മണം നഷ്ടപ്പെട്ടു. അയാള്‍ ആ വിനോദത്തിന്റെ താഴ്വരയില്‍ നിന്ന് എന്നോടൊപ്പം ഒളിച്ചുപോന്നതാണ്. ദിവസം രണ്ടു മുറി പച്ചറൊട്ടി നഷ്ടം. ചൂടുകഞ്ഞിയിലെ ചത്ത പുഴുക്കള്‍ ഭാഗ്യവാന്മാര്‍. സുവിശേഷം കേട്ട് മുരുകന്റെ ചെവിയുടെ വൈഭവം പോയി. അതിപ്പോള്‍ എല്ലാ ശബ്ദങ്ങളേയും  സംശയിക്കുന്നു. നിങ്ങള്‍ ദൈവത്തോട് അടുക്കുമ്പോള്‍ മനുഷ്യരെ ഭയപ്പെട്ടവരാകുന്നു . ഇതാകുന്നു മുരുകന്റെ ദര്‍ശനം. 
             സ്നേഹാലയത്തിലെ ഒരു ചടങ്ങില്‍ വച്ച്  മറ്റുള്ളവരെ സ്നേഹിക്കാനും അഭയം തേടുന്നവരെ രക്ഷിക്കാനും കൊടുത്ത എന്റെ ഉപദേശത്തിന് അറം പറ്റി. എന്നെ വീട്ടിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്ന വണ്ടി തടഞ്ഞു നിര്‍ത്തിയിട്ട് മുരുകന്‍ ചോദിച്ചു: സ്വന്തം ഉപദേശം താങ്കളെങ്കിലും ചെവിക്കൊള്ളുമോ? 
എന്റെ ചിരി അയാള്‍ക്ക്‌ അനുമതിയായി. അയാള്‍ വേഗം വണ്ടിയില്‍ കയറി എന്നോടൊപ്പം പോരുകയായിരുന്നു. വ്രണം തടവിക്കൊണ്ട് അയാള്‍ നന്ദിനിപ്പശുവിന്റെ  കഥ പറഞ്ഞു. അവന്റെ വീട്ടില്‍ നന്ദിനിപ്പശുക്കള്‍ ചത്തുകെട്ടും  പിറന്നും തുടര്‍ന്നുപോന്നു. പേരിടുന്നത് അമ്മയായിരുന്നു. എല്ലാത്തിന്റെയും പേര് നന്ദിനി എന്നായിരുന്നു.  അമ്മയ്ക്ക് അനന്തുവിനെക്കാള്‍ മുരുകനെ ആയിരുന്നു ഇഷ്ടം. മുരുകന്‍ എം. എ. ചരിത്രം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അനന്തു    അറബിനാട്ടില്‍ പോയി. മലയാളവും ഇംഗ്ലീഷും പോയകാലത്തെ ചരിത്രവും കൊണ്ട് കേടായ  വണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് അവന്‍ ചെറുപ്പത്തില്‍ തന്നെ മനസ്സിലാക്കിയിരുന്നു. അനന്തുവിന്റെ വിരല്‍ സ്പര്‍ശം ചത്ത വണ്ടികളുടെ യന്ത്രമനസ്സുകളെ ഉണര്‍ത്തിയോടിച്ചു.  അവന്‍ അനന്തുമേശരി ആവുകയും അവനു ധാരാളം പണം ഉണ്ടാകുകയും ചെയ്തു. റിയാലും ഡോളറുമായി അവന്റെ അക്കൌണ്ടുകള്‍ വളര്‍ന്നുവന്നു.   അനന്തു മുരുകന്റെ ചരിത്ര പുസ്തകങ്ങളുടെ തടിപ്പു കണ്ട് അറബിയില്‍ ചിറി കോട്ടി കാണിച്ചു. 
           അതേയ്.. ഇയാള് പഠിച്ചു പുണ്ണാക്കു
 തിന്ന്‌. ഇനീം ജീവിതം തുടങ്ങുന്നതെന്നാ ?. 
           മുരുകന്‍ മേല്‍മീശ വായുടെ ഇരുവശത്തേക്കും മാടിയൊതുക്കിക്കൊണ്ടിരുന്നു. ഒരാള്‍ ജീവിതം എപ്പോഴാണ് തുടങ്ങുന്നതെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ പിടികിട്ടിയില്ല.                                            അനന്തുവിന്റെ വിവാഹ ദിവസം വൈകിട്ട് ചേട്ടന് ഒരു ഗ്ലാസില്‍ വൈറ്റ് റം ഒഴിച്ചു കൊടുത്തിട്ട് അനന്തു ഉപദേശിച്ചതിങ്ങനെയായിരുന്നു. 
        ' ചേട്ടാ, കല്യാണം കഴിക്കുന്ന ദിവസം തുടങ്ങുന്നതാണു  ജീവിതം.'  
         അടുത്ത ദിവസം രാവിലെ അനന്തു ആ ചരിത്ര പാഠശാലയിലേക്കു കയറിച്ചെന്ന് നമസ്തേ പറഞ്ഞു.  പുതുമോടിക്കാരന്റെ നമസ്തേ കേട്ട് മുരുകന്‍ അതിശയിച്ചു.  അയാള്‍ അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന നോവല്‍ ബുക്കിലെ സംഭാഷണ ശൈലിയില്‍ ഒരു ചോദ്യമിട്ടു കൊടുത്തു. 
         'ദെന്തു പറ്റി എന്റനന്തങ്കുട്ട്യെ,  ആകെ ഒരു     ചേലുകേടു പോലെ.'
          മുരുകന്റെ ഭാഷ മാറിപ്പോയതു കേട്ട് അനന്തു അന്ധാളിച്ചു. 
        ' കൊച്ചാട്ടന്റെ സമിസാരത്തിനൊരു വിത്ത്യാസം,  അമ്മെ, അമ്മച്ചിയേ..'
         ആ വ്യത്യാസം ഊതിപ്പെരുക്കി അനന്തു എല്ലാവരോടും പറഞ്ഞു നടന്നു.
        ' മുരുകന്‍ കൊച്ചാട്ടനു പ്രാന്താ.  തങ്കക്കൊടം പോലുള്ള എന്റെ പെണ്ണിനെ കണ്ടപ്പോ തൊടങ്ങീതാ.  ഓരോന്നിനും ഓരോ സമയമുണ്ടേയ്‌.  ഇപ്പൊ കണ്ടോ പ്രാന്താ.'
        അവന്‍ അമ്മയോടാലോചിച്ചു. ആരെക്കൊ ണ്ടെങ്കിലും ഉഴിഞ്ഞു മാറ്റണം. അമ്മ അനുകൂലിക്കാതിരുന്നപ്പോള്‍ അനന്തുവിന് കോപം വന്നു. അവനു  സൗദിക്കു തിരിച്ചു പോകണം.  തങ്കക്കുടം കഴിയുന്നിടത്ത് ഒരു ഭ്രാന്തനെ എങ്ങനെ വെച്ചുകൊണ്ടിരിക്കും.  തങ്കക്കുടവും അവനും കൂടി അമ്മയോടു പടപ്പുറപ്പാടായി. അതു പറഞ്ഞപ്പോള്‍ മുരുകന്റെ ചിരിയില്‍ കണ്ണീര്‍ കാണായി.  അനന്തുവിനെ പേടിച്ച് അമ്മ വീടൊഴിഞ്ഞു പോയി.  അമ്മയും കഴുത്തിലെ മൂന്നര പവനുള്ള ചെയിനും കൂടി താമസം മാറി. മുരുകന് മുഴു ഭ്രാന്ത്.  
             മേല്‍മീശ തടവിക്കൊണ്ട് അയാള്‍ എല്ലാവരോടും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. 
             നോക്ക്. പഠിച്ചത് കുറ്റമായോ.  തൊഴിലില്ലാതെ, പട്ടിണി കിടക്കുമ്പോള്‍ പ്രതിഷേധിച്ചു പോയാല്‍ ഭ്രാന്താണെന്നു നിങ്ങള്‍ പറയും.  എല്ലാവരും സാങ്കേതിക വിദ്യാഭ്യാസം ചെയ്താല്‍ മനുഷ്യത്വത്തിന്റെ കാര്യം ആരു നോക്കും? 
             അതു കേട്ടപ്പോള്‍ അയാള്‍ക്ക്‌ ഭ്രാന്താണെന്നു തന്നെ എല്ലാവരും ഉറപ്പിച്ചു. മുരുകന്‍ പലവട്ടം ആശുപത്രി കയറിയിറങ്ങി.  അനന്തു അയാളെ മുറിയില്‍ പൂട്ടിയിടുകയും  നിസ്സാര കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുകയും ചെയ്തു.  അനന്തുവിന് എല്ലാറ്റിനും സ്പീഡാണ്‌.  അവനു  സൗദിക്ക് തിരിച്ചു  പോകേണ്ടതാണ്.  മുരുകന് രണ്ടു പ്രാവശ്യം ഷോക്കുകിട്ടി. അയാളുടെ തലച്ചോറിന്റെ പതുപതുപ്പില്‍ നിന്നും ചരിത്രം അങ്ങനെ ഒഴിഞ്ഞു പോയി.  അപ്പോള്‍ മുരുകന്‍ വര്‍ത്തമാനകാല ചരിത്രം പഠിക്കാന്‍ ശ്രമിച്ചു.  അനന്തു സൗദിക്കു തിരിച്ചു  പോയതിനു ശേഷം അയാളുടെ തങ്കക്കുടത്തിന് അയല്‍പക്കത്തുള്ള എക്സ് മിലിട്ടറിക്കാരനോടുണ്ടായ പ്രണയത്തെ ക്കുറിച്ച് മുരുകന്‍ നാട്ടുകാരോടു വിളിച്ചു പറഞ്ഞു. വേട്ടക്കൊരുമകന്റെ നില കഷ്ടമെന്നു കണ്ട്‌ അമ്മ ഇടയ്ക്കിടെ തങ്കക്കുടത്തിന്റെ വീട്ടില്‍ വിരുന്നു പോയി.  മുരുകന്റെ മരുന്നിനു ഡോസുകൂടി.  അമ്മ രഹസ്യമായി കൊണ്ടുചെന്ന ഭക്ഷണപ്പൊതികള്‍ അയാള്‍ ആര്‍ത്തിയോടെ തിന്നു തീര്‍ത്തു.  മയക്കു മരുന്നുകളുടെ മൂടാപ്പിനുള്ളിലും അയാള്‍ അമ്മയുടെ സ്നേഹം കണ്ടു.  തങ്കക്കുടത്തിനെ ദുഷ്പേര് കേള്‍പ്പിക്കാതെ നല്ലവനായി ജീവിക്കാന്‍ ഉപദേശിച്ചിട്ട് അമ്മ പോയപ്പോള്‍ അവന്റെയുള്ളില്‍ ചിരി പൊട്ടി.  പൊട്ടിച്ചിരി കേട്ട് അമ്മ തിരിച്ചുപോക്കിന് വേഗത കൂട്ടി.  
             മുരുകന് വാശിയായിരുന്നു.  മാലോകരെ വിശ്വസിപ്പിക്കാന്‍ തെളിവിനായി അയാള്‍ കാത്തിരുന്നു.  അയാള്‍ തങ്കക്കുടത്തിന്റെ മുറിയില്‍ ഒളിച്ചിരുന്നു.  രാത്രിയില്‍ എക്സ് മിലിട്ടറിക്കാരന്‍ വാതിലില്‍ മുട്ടിയപ്പോള്‍ തങ്കക്കുടം കതകു തുറന്നു കൊടുത്തു.  അവരുടെ രഹസ്യ സമാഗമത്തിനു സാക്ഷിയായി നിന്ന് മുരുകനുറക്കം വന്നു.  മുന്നില്‍ നടക്കുന്നത് സത്യമോ മിഥ്യയോ എന്നയാള്‍ക്ക് മനസ്സിലായില്ല.  അയാള്‍ അരണ്ട വെളിച്ചത്തിലൂടെ ഇഴഞ്ഞിഴഞ്ഞു ചെന്ന് തങ്കക്കുടത്തിന്റെ നഗ്നമായ പുറത്ത്‌ അടയാളമിട്ടു. പിറ്റേ ദിവസം ഓര്‍മ്മിക്കാനായിരുന്നു അത്. മുരുകനെ തള്ളി മാറ്റിയിട്ടു മുന്‍ പട്ടാളക്കാരന്‍ പുറത്തേക്കോടിപ്പോയി.  തങ്കക്കുടത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ മുരുകനെ കെട്ടിയിട്ടു.  അനന്തു ടെലിഫോണ്‍ ലൈനിലൂടെ ഉത്തരവുകള്‍ നല്‍കി.  വീണ്ടുമുള്ള ഷോക്കുകള്‍ അയാളെ അവശനാക്കി.  എല്ലാം ഉരുകിപ്പോവുകയായിരുന്നു.  ഒന്നൊഴികെ. നന്ദിനി ഒരു കറമ്പിപ്പൈ ആണെന്നും അവള്‍ തന്നെ കൊല്ലാനിരിക്കുകയാണെന്നും അയാള്‍ മനസ്സിലാക്കി വച്ചിട്ടുണ്ട്. 
             ആശുപത്രിയില്‍ നിന്നും പോന്നതിനു ശേഷം മുരുകന്റെ പ്രധാന ജോലി നന്ദിനിക്കു പുല്ലു പറിച്ചു കൊടുക്കുകയായിരുന്നു. നന്ദിനി-7 എന്ന പശുവായിരുന്നു അപ്പോള്‍ തൊഴുത്തിന്റെ അധികാരി.  അവള്‍ ഒരു ദുഷ്ടയും മൂശേട്ടയുമായിരുന്നു എന്നതു പ്രസിദ്ധമാണ്. പുല്ലു നീട്ടുന്ന അയാളുടെ കൈകളിലേക്ക് അവള്‍ രൂക്ഷമായി ചീറ്റുമായിരുന്നു.  ഒരു ദിവസം പാടത്തേക്കു നോക്കിയിരുന്ന് അവിടെ എന്തുകൊണ്ടാണ് താമര വിരിയാത്തതെന്നു വിഷാദിച്ചുപോയ മുരുകന്റെ പുറകില്‍ ആ ചീറ്റല്‍ മുഴങ്ങി.  ഒഴിഞ്ഞു മാരും മുമ്പ് തന്നെ നന്ദിനി-7 അയാളെ കുത്തി മറിച്ചിട്ടു: ഒടുക്കത്തെ മറിച്ചിലായിരുന്നു  സാര്‍  അത്.  ആ  മറിച്ചിലില്‍ ഞാന്‍ തങ്കക്കുടത്തിന്റെയും ജാരന്റെയും മുഖങ്ങള്‍ കണ്ടു. 
             പാടത്തു വെള്ളമുണ്ടായിരുന്നതുകൊണ്ട് നന്ദിനി-7 അതിലേക്കു ചാടിയില്ല.  മുരുകന്‍ വെള്ളത്തില്‍ പതപ്പിച്ചു കിടന്നു രക്ഷപ്പെട്ടപ്പോള്‍ അയാള്‍ ആ വീട്ടിലേക്കു പോകാനില്ലെന്നുറച്ചു.  അപ്പോഴാണ് ഗബ്രിയേല്‍ രക്ഷകന്റെ വേഷത്തിലെത്തിയത്.  ഗബ്രിയേല്‍ ഒരിടയനാകുന്നു.  അയാള്‍ക്ക് പക്ഷെ ആടുകള്‍ ഉണ്ടായിരുന്നില്ല. കഷ്ടപ്പെടുന്ന മുരുകനെ സൗഖ്യമാക്കാനായി ഗബ്രിയേല്‍ സ്നേഹാലയത്തിലേക്ക് നയിച്ചു.  മുരുകന് അപ്പോഴും, ഇപ്പോഴും ഭയം നന്ദിനിപ്പശുവിനെ യായിരുന്നു. ഒന്നുകില്‍ അവളെ കൊല്ലണം. അല്ലെങ്കില്‍ സ്നേഹാലയത്തിലെ ക്ലോസെറ്റില്‍ തലയറഞ്ഞു ചാവണം.  ഏതു വേണം.  അതറിയാന്‍ അന്ത്യവിധി ദിവസം വരെ കാക്കണം എന്നാണ് ഗബ്രിയേല്‍ പറയുന്നത്.  
             മുരുകന് ക്ഷമയില്ല സാര്‍. 
             അമ്മയുടെ സാന്ത്വനം പോലൊരു മരുന്ന് കണ്ടു പിടിച്ചിട്ടില്ലെന്ന എന്റെ അറിവ് ഞാന്‍                       മുരുകനുപദേശിച്ചുകൊടുത്തു.  മുരുകനു വിശ്വാസം വന്നില്ല.  
             'ആഹോ. നേരോ, നേരോ. എന്റെ അമ്മയെന്നെ സ്വീകരിക്കുമോ'.
             എന്നോടു വഴിയില്‍ കാത്തു നില്ക്കാന്‍ പറഞ്ഞിട്ട് അയാള്‍ സഹോദരിയുടെ വീട്ടില്‍ കയറിച്ചെന്നു.  ആ വീടുണരുന്നതു കാണാനായി ഞാന്‍ കാത്തു നിന്നു.  അയാള്‍ എത്തിയതും വീടിന്റെ എല്ലാ വാതിലുകളും ജാലകങ്ങളും, അടഞ്ഞു പോയി.  അയാള്‍ അമ്മയെ വിളിച്ചു.  
             ഞാന്‍ വന്നു അമ്മെ. 
             ആരും എത്തിയില്ല. അയാളുടെ ഒച്ചയുയര്‍ന്നപ്പോള്‍ അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ഒരു സ്ത്രീ വിളിച്ചു പറഞ്ഞു.
            ' മുരുകാ, നീ ഈ വീട്ടില്‍ കയറരുത്. ഞങ്ങള്‍ അനന്തുവിന്റെ സഹായം കൊണ്ടാണ് കഴിയുന്നത്‌.'  
             അത് അമ്മയല്ലെന്ന് അയാള്‍ ക്കുറപ്പായിരുന്നു.  അയാള്‍ അതുകൊണ്ടു വീണ്ടും വീണ്ടും അമ്മയെ വിളിച്ചു. അപ്പോള്‍ ജാലകമറയിലെ ചെറിയ ഓട്ടയിലൂടെ അമ്മയുടെ ശബ്ദം കേള്‍ക്കായി: ഇറങ്ങിപ്പോടാ.
             മുരുകന്‍ ഗുളികകള്‍ വെട്ടി വിഴുങ്ങാതെ മയങ്ങിപ്പോയി.  അയാള്‍ തളര്‍ച്ചയോടെ പടിയിറങ്ങി എന്റെയടുത്തേക്കു വന്നു: വയ്യ സര്‍, എന്റെ അമ്മ ഇപ്പോള്‍ നന്ദിനി-8 ആണ്. 
             മുരുകനു പോകേണ്ടിയിരിക്കുന്നു.  ഞാന്‍ കൂടി ചെല്ലണമെന്നാണ് ആവശ്യം. 
             'ഒരു ധൈര്യത്തിനു വേണ്ടി.  താങ്കളെ ഞാന്‍ അധികം ബുദ്ധിമുട്ടിക്കുകയില്ല'.  
             എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അവന്‍ ആവുന്നത്ര വേഗത്തില്‍ നടന്നു.  അല്ല ഓട്ടമായിരുന്നു. എത്ര നേരം ഓടാന്‍ കഴിയും.  ഞാന്‍ ടാക്സി വിളിച്ചു.  ഞങ്ങള്‍ മിണ്ടാതെ അതിനുള്ളിലിരുന്ന്  ആ ദൂരമത്രയും താണ്ടി.  ഒടുവില്‍ വിശാലമായ മൈതാനത്ത് കാര്‍ നിന്നു.  അതിനപ്പുറം കുന്നു തുടങ്ങുകയാണ്.  അവിടേക്ക് ഭംഗിയുള്ള പൂന്തോട്ടത്തിലൂടെയുള്ള പാത കണ്ടു.  മുരുകന്‍ എന്നെ വിട്ടു വേഗത്തിലോടി: സാര്‍, താങ്കള്‍ ഇനിയും വരേണ്ടതില്ല.  തിരിച്ചു പോകൂ.  ഒരായിരം നന്ദി. 
             ഇതാ പൂക്കള്‍ വിരിയുന്നത് കണ്ടില്ലേ? 
             മുരുകന്‍ പൂന്തോട്ടമായി.