Saturday, May 26, 2012

ഉള്ളുണര്‍ത്താതിരിക്കുക

*******************
ഇരട്ടമക്കളുടെ  പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ബാല്‍രാജിനു എന്തോ സംഭവിച്ചിട്ടുണ്ട്.കോലാഹലങ്ങള്‍  അവസാനിച്ചപ്പോള്‍  ബാല്‍രാജ് ഒരത്ഭുത വസ്തുവിനെ എന്നവണ്ണം ക്ലോക്കിലേക്ക് നോക്കിയിരുന്നു.
അയാള്‍ക്ക്‌  ഇനി ഒന്ന് കിടന്നുറങ്ങിക്കൂടെ ? നേരം പതിനൊന്നായല്ലോ.
ഒരിക്കല്‍ അവിദഗ്ദ്ധനായ ഒരു തയ്യല്‍ക്കാരന്‍ ആയിരുന്നു ബാല്‍രാജ്. തയ്ക്കാന്‍ ആരും ഒരു കുഞ്ഞുടുപ്പു പോലും കൊടുത്തിരുന്നില്ല. എന്നിട്ടും കട വരാന്തയിലിരുന്നു 'തനിനിറം പത്രം' വായിക്കാന്‍  മാത്രമായി ആളുകള്‍ എത്തുമായിരുന്നു. അവരോടു കുശലം പറഞ്ഞുപറഞ്ഞു ബാല്‍രാജ് ഇന്നത്തെ നിലയിലായി. 
അയാള്‍ മുകളിലേക്കുള്ള കോണി കയറിയപ്പോള്‍ താഴെ സെറ്റിയുടെ അടിയില്‍ നിന്നും പുറത്തേക്കു നീണ്ടു കിടന്ന ഒരു കാല്‍പ്പാദം കണ്ടു. അത് കവി ആയിരുന്നു. ബാല്‍രാജ് കവിയെ താങ്ങി ഇരുത്തി. കുപ്പികള്‍ ഏറെ വിഴുങ്ങി മൂത്രത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കവി. അയാള്‍ ഉറക്കം വിട്ടു ബാല്‍രാജിന്റെ തോളില്‍ തൂങ്ങി നിന്ന്  ചര്‍ദ്ദിച്ചു .
     നിന്റെ ആഘോഷത്തിന്റെ അവസാന തുള്ളി വരെ ഞാന്‍ കമട്ടും. ഇതെല്ലാം നീ മറ്റുള്ളവരെ കബളിപ്പിച്ചുണ്ടാക്കിയ പണമാ.
     ബാല്‍രാജിന്റെ മന്ദഹാസം മരവിച്ചു പോയി. എന്നിട്ടും നെറ്റിയില്‍ ചുളിവുകള്‍ വീഴാതിരിക്കാനും പരുക്കന്‍ വാക്കുകള്‍ പുറത്തു ചാടാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചു.അതാണ്‌ ബാല്‍രാജ്.  അയാള്‍ ആരോടും മോശമായി സംസാരിച്ചിട്ടില്ല. ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല. ശത്രുക്കളില്ല. എല്ലാവരെയും പ്രശംസിച്ചും സന്തോഷിച്ചും മാത്രം സംസാരിച്ചിരുന്നു. അതുകൊണ്ടെന്ത് ? മറ്റാര്ക്കും സാധിക്കാനാവാത്ത കാര്യങ്ങള്‍ എത്രയാ നേടിയത്? സുന്ദരിയായ ഭാര്യ. നല്ല വീട്. അടിപൊളി കാര്‍. ആധുനിക സൌകര്യങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍, പക്ഷെ,നമ്മുടെ കവിശ്രേഷ്ടന് കഴിഞ്ഞില്ലല്ലോ.  ആരാണയാള്‍ക്ക് ചോദ്യം ചെയ്യാനുള്ള അവകാശം കൊടുത്തത്?
     സ്വയം വളരാന്‍ വേണ്ടി നീ നശിപ്പിച്ചവര്‍ എത്രയെന്നറിയാമോ ബാലാ, നിനക്ക്. നിന്റെ സ്വന്തം വിയര്‍പ്പില്‍ നിന്നുണ്ടായത് എന്തെങ്കിലും ഇവിടെയുണ്ടോ?
     ആ ചോദ്യം നെറ്റി പിളര്‍ന്ന് അകത്തു കയറി. വായില്‍ ദേഷ്യം നുര കുത്തി. എന്നിട്ടും അയാള്‍ കവിയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. കവി ചര്‍ദ്ദില്‍വീണ ഉടുപ്പിന്റെ കുടുക്കുകള്‍ നേരെയാക്കി. മൂത്രത്തില്‍ കുതിര്‍ന്ന മുണ്ടു മടക്കി ഉടുത്തുകൊണ്ട് സ്വയം വാതില്‍ തുറന്ന് ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. ഇരുട്ട് ബാല്‍രാജിനോടു വിളിച്ചു പറഞ്ഞു:
     രാമന്‍ ചെട്ടിയാരുടെ എത്ര ലക്ഷമാ നീ കബളിപ്പിച്ചത്? ഗുമസ്തന്‍ രാജേഷിന്റെ ശമ്പളത്തില്‍ നിന്നും നിന്റെ ഒന്നര ലക്ഷത്തിന്റെ ജാമ്യപ്പണമാ പിടിക്കുന്നത്. ഗോപീചന്ദിന്റെ തുണിക്കട പൂട്ടിയത് നീ കാരണമല്ലേ?.
     ഈ കവിയുടെ പോക്കു കണ്ടാല്‍ ഈ ലോകം നന്നാക്കിയേ അടങ്ങൂ എന്ന് തോന്നും. ക്ഷമ നശിച്ചപ്പോള്‍ ബാല്‍രാജ് പറഞ്ഞു പോയി.
    എട, കള്ളുകുടിയാ.
     പൂര്‍ണ വിരാമത്തിനു പകരം ബാല്‍രാജിന്റെ നേര്‍ക്ക്‌ ഇരുള്‍ വല്ലാത്ത പ്രയോഗങ്ങള്‍ തൊടുത്തു.
     മഹാ മദ്യപാനി, ഭ്രാന്തന്‍, കവി ഇവരൊന്നും മനപ്പൂര്‍വം ആരെയും ദ്രോഹിക്കാറില്ല. നിന്നെപ്പോലെ ഒരു തുള്ളി പോലും അടിക്കാത്ത, ഒരു വരി വായിക്കാത്ത കീടം, ഹാ, എത്ര മഹത്തായ പദം, ചിന്തിച്ചു പുകയാനായി നിനക്കൊരു ശുഭരാത്രി.
   യാത്രാമംഗളം കേട്ട് ബാല്‍രാജ് വീടിന്റെ സുരക്ഷിതത്വത്തിലേക്ക് രക്ഷപ്പെട്ടു. കവിയുടെ തമാശ അധികമായെന്നു വിഷാദിച്ചു ബാല്‍രാജിനുറക്കം കെട്ടു,
     രാമന്‍ ചെട്ടിയാര്‍ ബാങ്കിലടക്കാന്‍ ഏല്‍പ്പിച്ച മൂന്നു ലക്ഷം രൂപാ സ്വന്തം ആവശ്യത്തിനുപയോഗിച്ചു. കുറ്റം ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷമിച്ചു.
     ബാല്‍, അബദ്ധം ആര്‍ക്കു പറ്റും. നിന്റെ സത്യസന്ധത എനിക്ക് ഏറെ പിടിച്ചു. കഴിയും വേഗം നീ ആ പണം ഉണ്ടാക്കി തന്നാല്‍ മതി.
     മാന്യരായ പണക്കാരെ സേവിക്കാന്‍ ഈ കവിക്ക്‌ ഒട്ടും അറിയില്ല. ചിട്ടിക്കമ്പനിക്കാര്‍ രാജേഷിന്റെ ശമ്പളം പിടിക്കുന്നതിനോടു യോജിപ്പില്ല. പക്ഷെ, സ്വന്തമായി വരുമാനമില്ലാത്ത ബാല്‍രാജ് എന്ത് ചെയ്യും. ജീവിക്കേണ്ടേ? അയാള്‍ക്ക്‌ നൂറു നൂറു കാര്യങ്ങള്‍ ആലോചിക്കാനുണ്ട് . എന്നിട്ടും ഉറക്കം മുട്ടിപ്പോയ ആ രാത്രിയുടെ ശേഷിച്ച ഭാഗങ്ങളില്‍ കവിയുടെ മുള്ളുവാക്കുകള്‍ ഓര്‍ത്തോര്‍ത്തു ബാല്‍രാജ് സ്വയം മറന്നങ്ങനെ നടന്നു കൊണ്ടിരുന്നു.
    ചാരനിറമുള്ള ബര്‍മുഡയില്‍ ബാല്‍രാജ് ആദ്യം കടന്നത്‌ ബാത്ത് റൂമിലേക്കായിരുന്നു. കോട്ടുവാ ഇട്ട്, അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ ബര്‍മുഡയുടെ ഒരു കാലുയര്‍ത്തിപ്പിടിച്ചുകൊണ്ട് യൂറോപ്യന്‍ ക്ലോസറ്റിലേക്ക് നോക്കി നിന്നു. ഏറെ നേരം കഴിഞ്ഞിട്ടും അയാള്‍ എന്തിനാണവിടെ ചെന്നതെന്ന് ആലോചിക്കാനറിയാതെ അങ്ങനെ നിന്നു പോയി.
ബര്‍മുഡയുടെ കാലിലെ പിടിവിട്ട് അയാള്‍ ബാത്റൂം ടൈലുകളുടെ ഭംഗി ആസ്വദിച്ചു. അയാളുടെ വിരലുകള്‍ ചെങ്കല്‍ നിറമാര്‍ന്ന ടൈലുകളിലൂടെ നീങ്ങിയപ്പോള്‍ അയാള്‍ പുറത്തിറങ്ങി. ചര്‍ദ്ദില്‍ ഗന്ധം മുറ്റിനിന്ന ഹാളിലൂടെ, അടുക്കളയിലൂടെ, പിന്നെ എല്ലാ ഇടങ്ങളിലൂടെയും അയാള്‍ കയറി ഇറങ്ങി നടന്നു കൊണ്ടിരുന്നു.
  
ഗോപീചന്ദിന്റെ തുണിക്കട പൂട്ടിയെന്നോ? അയാളുടെ പണം കൊണ്ടുണ്ടാക്കിയ കോണിക്ക് എന്ത് ചന്തം. ഫുള്‍ ഈട്ടിത്തടിയാ.  എമ്മെല്ലേക്ക് പോലും ഇങ്ങനെ ഒരു സുന്ദരി കോണിപ്പടി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
    ബാല്‍രാജ്, ഉറങ്ങുന്ന ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളെയും നോക്കി നിന്ന് ഏതൊരു നല്ല കുടുംബനാഥനെയും പോലെ അഭിമാനത്തോടെ ആശ്വസിച്ചു, എന്റെ വലിയ സമ്പാദ്യം. എന്നാല്‍ അയാള്‍ക്ക്‌ അങ്ങനെ അധിക നേരം നോക്കി നില്‍ക്കാനായില്ല. അയാള്‍ വീട്ടിനുള്ളില്‍ നടപ്പു തുടര്‍ന്നു. അയാള്‍ അറിയാതെ പറഞ്ഞുകൊണ്ടിരുന്നു:- കവി ചോദിച്ചത് ശരിയല്ലേ?  രാജേഷിന്റെ സൌജന്യം ചുടുകട്ട.  രാമന്‍ചെട്ടിയാരുടെ സിമന്റും കമ്പിയും,
ഗോപീചന്ദിന്റെ മര്ബ്ബിള്‍ത്തറയും ഈട്ടിക്കോണിയും, കൃഷ്ണന്‍കുട്ടിയുടെ  അടുക്കള, ജഗദീഷിന്റെ വൈദ്യുതോപകരണങ്ങള്‍, നൌഷാദിന്റെ ക്രോക്കറീസും പൂജാമുറിയിലെ നിലവിളക്കുകളും.
      അയാള്‍ നടപ്പിനു വേഗം കൂട്ടി. കവി പറഞ്ഞ ഇനത്തില്‍പ്പെട്ട ഒന്ന്, സ്വയം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ ഒന്ന്, അയാള്‍ തിരഞ്ഞു. അയാള്‍ അടുക്കളപ്പാത്രങ്ങള്‍ ഓരോന്നായി തട്ടിയെറിഞ്ഞു. ചില്ലലമാരികള്‍ ചിതറിവീണു.  ഫര്‍ണീച്ചര്‍ കടപുഴകി.  ഭാര്യ വിളിച്ചിട്ടും കുഞ്ഞുങ്ങള്‍ അല
റിക്കരഞ്ഞിട്ടും ബാല്‍രാജ് നിന്നില്ല. ആ വീടിനുള്ളില്‍ ഓടിനടന്ന് അയാള്‍ എന്തോ ഒന്ന് തിരയുകയായിരുന്നു. ബാല്‍രാജ് പഴങ്കഥയിലെ മന്ദബുദ്ധിയെപ്പോലെ ചോദിച്ചു:
     എവിടെ?അങ്ങനെയൊന്നു കാണിച്ചു താ.
അയാള്‍ അത് ചോദിച്ചു:- രാജേഷിന്റെ, ചെട്ടിയാരുടെ, ജമാലിന്റെ, ആരു
ടേതുമല്ലാത്ത അതാണ്‌ വേണ്ടത്. കാണിച്ചു താ
ആ കവിയെ ആണ് ഇതിനു കുറ്റപ്പെടുത്തേണ്ടത്. 
മൂന്നാലു മണിക്കൂര്‍ തോരത്തോരെ മദ്യം അകത്താക്കീട്ട്, ഉടുമുണ്ടില്‍ മൂത്രമൊഴിച്ചുകൊണ്ട് അയാള്‍ സാരോപദേശം നല്കിയില്ലായിരുന്നെങ്കില്‍ ബാല്‍രാജിന് ഈ പെടാപ്പാടു വേണ്ടിവരുമായിരുന്നില്ല. 
     ബാല്‍രാജ് ഓടിച്ചെന്നു കുട്ടികളെ എടുത്തു.
     എനിക്ക് ഇവിടെ ഉറങ്ങാന്‍ കഴിയില്ല. എല്ലാം അന്യരുടെ. ഭ്രാന്തു പിടിക്കും. വേഗം പുറത്തു കടന്നോ.
ഭാര്യ കണ്ണീര്‍ പൊഴിച്ചു.
     നമ്മുടെ വീട്.
     സ്വന്തമല്ലാത്തത്‌, വിയര്‍പ്പൊഴുക്കാത്തത്, ചതിയില്‍ ഉരുവായത്, ആരു വേണമെങ്കിലും എടുത്തോട്ടെ.
ഈ സമയമെങ്കിലും തെറ്റ് മനസ്സിലാക്കി കവിസുഹൃത്ത്‌  ഈ കഥയിലേക്ക്‌ മടങ്ങി വരേണ്ടതായിരുന്നു. അയാള്‍ സ്നേഹത്തോടെ രണ്ടുവരി കവിത തൊണ്ടക്കുഴിയിലെ മുഴങ്ങുന്ന ശബ്ദത്തോടെ പാടിക്കേള്‍പ്പിച്ചു, വാഹ്, വാഹ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നെങ്കില്‍ ബാല്‍രാജിന്റെ കലി അടങ്ങിയേനെ.  ബാല്‍രാജ് ഒന്നിനും കാത്തുനിന്നില്ല. 
     വേഗം വരൂ. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു സാധാരണ ജീവിതം. എന്റെ സ്വന്തമായതു മാത്രം. കുഞ്ഞുങ്ങളുമായി വേഗം വരൂ. ഈ വീടു വിടണം.
    ബാല്‍രാജ് ഇരട്ടക്കുഞ്ഞുങ്ങളെ ഉമ്മവച്ച് അവരുമായി വാതില്‍പ്പടി ഇറങ്ങി നടന്നു.
    നില്‍ക്കൂ.
ഭാര്യയുടെ വിളി കേട്ടപ്പോള്‍ അയാള്‍ കരുതിയത്‌ ബര്‍മുഡ മാത്രം ധരിച്ചു പോകരുതെന്ന് അവള്‍ പറയാന്‍ തുടങ്ങുമെന്നാണ്.
    നിങ്ങളുടേതല്ലാത്തതൊക്കെ ഉപേക്ഷിച്ചു ഞാന്‍ വരട്ടോ?
    എല്ലാം കളഞ്ഞേക്കൂ. നീയും മക്കളും മാത്രം മതി.
 ഭാര്യ സംശയത്തോടെ  ചോദിച്ചു.
    കുഞ്ഞുങ്ങളെയും ഉപേക്ഷിക്കട്ടെ?
അയാള്‍ക്കവളെ നിശ്ശബ്ദയാക്കാനാകും മുന്‍പ് അവള്‍ വെളിപ്പെടുത്തി.
    ചെട്ടിയാരുടെ മൂന്നു ലക്ഷത്തില്‍ നിന്നും കുഞ്ഞുങ്ങളെ തട്ടിക്കിഴിക്കണം.
******************************************************
ഗുണപാഠം: കവികളും കലാകാരന്മാരുമായി കൂട്ടുകൂടാതിരിക്കണം 

Sunday, May 20, 2012

അങ്കക്കലി




അറച്ചുനില്‍ക്കുന്ന ശിശുപാലന്‍ എന്ന മിത്രത്തെ പിടിച്ചു വലിച്ച് തങ്കപ്പാജിയുടെ വിശ്രമസ്ഥാനിലേക്ക്, നട്ടുച്ചക്കും ഇരുട്ടും കുളിരും മായാതെ കിടന്ന ആ മുറിയിലേക്ക്, കടന്നു ചെന്നപ്പോള്‍ കണ്ണ് പിടിക്കാതെ ഞാനല്‍പ്പനേരം കുഴങ്ങിപ്പോയി. 
     -ഇരിയ്ക്കെടോ.
തങ്കപ്പാജിയുടെ കൈയാംഗ്യമറിഞ്ഞ് തണുത്ത സിമന്റു തറയില്‍ ചമ്രം പൂട്ടി ഇരിക്കുമ്പോള്‍ മാത്രമാണ് എന്റെ പുറകില്‍, ആ മുറി നിറയെ ആളുകള്‍ ഇരിപ്പുണ്ടായിരുന്നെന്നു ഞാനറിയുന്നത്. ശിശുപാലന്റെ പ്രശ്നം ആള്‍ക്കൂട്ടത്തില്‍ വച്ചു പരിഹരിക്കപ്പെടേണ്ടതല്ല. അതുവരെ ആള്‍ക്കൂട്ടത്തോടു വര്‍ണിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്വന്തം കൌമാരകാല കഥകള്‍ തങ്കപ്പാജി തുടര്‍ന്നു.
     -അതൊക്കെ എന്റെ ചെറുപ്പത്തിലേ ഉള്ള ശീലമാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ.
ആള്‍ക്കൂട്ടം ശരിവച്ചു. ആള്‍ക്കൂട്ടത്തിന്റെ ആരവമൊടുങ്ങിയപ്പോള്‍ ശിശുപാലന് സങ്കടം ഉണര്‍ത്തിക്കാനുണ്ടെന്നു ഞാന്‍ വിളിച്ചു പറഞ്ഞു.
     -എന്താദ്, ശിശുവേ?
ശിശുപാലന് വാക്കുകള്‍ വന്നില്ല. അവന്റെ കണ്ണ് നിറഞ്ഞു. അവന്‍ വിറയലോടെ പറഞ്ഞു:
     -എവന്‍ പറേം. അത് മതി.
തങ്കപ്പാജി തലയാട്ടി. അദ്ദേഹം ചാരുകസേരയില്‍ ചാരിവച്ചിരുന്ന ഒരു വലിയ ചതുരംഗപ്പലക എടുത്തു മടിയില്‍ വച്ചു. എന്റെ പുറകിലെ ആള്‍ക്കൂട്ടം ഒരാരവം തൊടുത്തു വിട്ടു.
     -ഇതങ്ങോട്ടു കൊടുത്തേ.
ഒരു കൂട്ടം ചതുരംഗ കരുക്കള്‍ കൈമാറി കൈമാറി എന്റെയടുത്തെത്തി. ഞാന്‍ നല്‍കിയ കരുക്കള്‍ പലകമേല്‍ നിരത്തിക്കൊണ്ടു തങ്കപ്പാജി ശിശുപാലന്റെ കഥയ്ക്ക്‌ ചെവിയോര്‍ത്തു.
     -ഈ ശിശുപാലന്‍ ഞങ്ങളുടെ നഗരത്തിന്റെ ചപ്പു ചവറുകള്‍ വിതക്കുന്നിടത്തു കുടില്‍ കെട്ടി കഴിഞ്ഞു പോന്നു.
തങ്കപ്പാജി വെള്ളത്തിനു വേണ്ടി ആംഗ്യം കാണിച്ചു.
ആള്‍ക്കൂട്ടം പിറുപിറുത്തു: വെള്ളാം........
     -ഇതങ്ങോട്ടു കൊടുത്തേ.
അവിടെ മറ്റൊരാരവം ഉത്ഭവിച്ച് എന്റെ നേര്‍ക്കു വന്നതറിഞ്ഞു.
ഞാന്‍ വെള്ളം കൈയെത്തിപ്പിടിച്ചു തങ്കപ്പാജിക്ക് നല്‍കി. വെള്ളമല്ല. വീര്യമുള്ള മദ്യമായിരുന്നു.
     -ഈ കോഴിക്കാലങ്ങോട്ടു കൊടുത്തേ.
പപ്പും പൂടയും കൊക്കുമില്ലാത്ത രണ്ടു കോഴിക്കാലുകളുടെ പ്രയാണമായിരുന്നു അത്. കോഴിക്കാല്‍ ചവച്ചുകൊണ്ട് തങ്കപ്പാജി അദ്ദേഹത്തിന്റെ യൌവനകാലത്തെ ഒരു സംഭവം പറയാന്‍ തുടങ്ങി. ശിശുപാലന്റെ കഥ തുടരാനാവാതെ ഞാന്‍ സംശയിച്ചു നിന്നു. ദേഷ്യം വന്നു ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോകുമെന്ന് ശിശുപാലന്‍ ഭയന്നു. അവന്റെ ദൈന്യതയെ ഓര്‍ത്തു ഞാന്‍ സ്വയം നിയന്ത്രിച്ചു. എന്നിട്ടും എന്നില്‍ ഒരുതരം കലി മുളപൊട്ടുകയായി.
തങ്കപ്പാജി എച്ചില്‍ക്കൈ കൊണ്ടു ചതുരംഗ കരുക്കള്‍ നീക്കാന്‍ തുടങ്ങി. കറുത്തൊരു തേര്‍ എന്റെ നേരെ വരുന്നതു കണ്ട് ഒരു വെളുത്ത കാലാള്‍ തടയിട്ടു.
ശിശുപാലന്‍ തങ്കപ്പാജിയുടെ നേര്‍ക്കു കൈ നീട്ടി.
      -എന്റെ കഥ കേട്ട് പരിഹാരം ചെയ്യണേ.
ഈ ശിശുപാലന്‍ ഒരു മോട്ടോര്‍ വര്‍ക്കുഷോപ്പിലെ പെയിന്ററാണ്. സ്പ്രേഗണ്‍ വച്ച് അവന്‍ വണ്ടികള്‍ മനോഹരമായി പെയിന്റ് ചെയ്യും. അവന്റെ ഭാര്യയായിരുന്ന കനകമണി ദേഷ്യപ്പെടുകയും മുഖം കറുപ്പിക്കുകയും ചെയ്യുമ്പോള്‍ അവന്‍ അവള്‍ക്കു നേരെയും ഇതുപോലെ കൈ നീട്ടി നില്‍ക്കുമായിരുന്നു. അങ്ങനെയുള്ള ആ നില്‍പ്പില്‍ അവന്‍ സങ്കല്‍പ്പത്തിലെ സ്പ്രേഗണ്ണില്‍ നിന്നും അവളുടെ മുഖത്തേക്ക് നിറങ്ങള്‍ വീശുകയാണെന്നു സ്വയം കരുതുമായിരുന്നു. ഈ ശിശുപാലന് കുട്ടികളെ ഇഷ്ടമാണ്. അതുകൊണ്ടായിരിക്കാം അവന് അന്നു കുട്ടികളില്ലായിരുന്നു. ദുഃഖം അകറ്റാനായി അവന്‍ കമ്പോളത്തില്‍ കിട്ടുന്ന പാരഡിഗാനങ്ങള്‍ അത്രയും വാങ്ങി കേള്‍ക്കുമായിരുന്നു. അല്‍പ്പം ചിരിക്കാന്‍ അവന്‍ അത്രയധികം ആഗ്രഹിച്ചു. ഏറെ കഴിയും മുമ്പ് തന്നെ ആ ഗാനങ്ങള്‍ക്ക് അവന്റെ കുടിലിനു ചുറ്റും അഴുകുന്ന ചപ്പു ചവറുകളേക്കാള്‍ ദുര്‍ഗന്ധമാണെന്നറിഞ്ഞ് അവന്‍ അവ കുപ്പത്തൊട്ടിയിലിട്ടു.
തങ്കപ്പാജിക്കായി പൊതിഞ്ഞ ഒരു കുപ്പി കൂടി എത്തിച്ചേര്‍ന്നു.
     -ആരാവള്‍, കനകമണി?
അദ്ദേഹം ആള്‍ക്കൂട്ടത്തിനോടു തിരക്കി.
     -നമ്മുടെ വിച്ചസ്ഹെവനിലെ സൈല്‍സ് ഗേളാണ് , ജീ അവള്‍.
     -ശിവ ശിവാ, അവള്‍ താങ്കപ്പെട്ടവളാണ് ശിശുവേ.
തങ്കപ്പാജി അവളെ നൂറു നാവുകളില്‍ പ്രശംസിച്ചു. ശിശുപാലന്‍ എന്നെ ഉണര്‍ത്തി.
അവന്റെ കുടിലിലേക്ക് കിഴിച്ചിറങ്ങിയ കേബിളിലൂടെ കടന്നു വന്ന ലോകത്തിന്റെ ഒരു പതിനാലിഞ്ചു പതിപ്പ് കണ്ടു കണ്ട് കനകമണി എല്ലാം മറന്നതും, ഈ ശിശുപാലന്റെ സമ്പാദ്യമെല്ലാം കവര്‍ന്ന് അവനെ അടിച്ചു പുറത്താക്കിയതും ഞാന്‍ തങ്കപ്പാജിയോടു പറഞ്ഞു. 
     -ജീ, കേബിള്‍ ടീവീക്കാര്‍ ലൈന്‍ ഒഫുചെയ്യുമ്പോഴും വൈദ്യതി ഇല്ലാത്ത നേരവും അവളീശിശുപാലനോട് ഒട്ടിയിരുന്നു പറയുമായിരുന്നു: നമുക്കൊരു കുഞ്ഞില്ലല്ലോ ശിശൂ.
എന്റെ വാക്കുകള്‍ക്കു ശക്തി പോരെന്നു തോന്നിയ ശിശുപാലന്‍ എഴുന്നേറ്റു.
     -ജീ, ഡോക്ടരുടെ അടുത്തു പോകാന്‍ അവള്‍ വന്നില്ല. ഞാന്‍ തനിയെ പോയി. എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
അവന്‍ കരയുന്നത് കണ്ടു ആള്‍ക്കൂട്ടം കുരവയിട്ടു.
     -കുഴപ്പമൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞത് കുഴപ്പമായോ ശിശുവേ?
ശിശുപാലന്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കനകമണി എതിര്‍ത്തു. സുന്ദരിയായ ഒരു പെണ്ണിനും അത് കഴിയില്ലെന്നവള്‍ തറപ്പിച്ചു പറഞ്ഞു. ശിശുപാലന്‍ ആ കുടിലുപേക്ഷിക്കില്ലായിരുന്നു, ജീ. പക്ഷെ ദിവസവും രാച്ചെല്ലുമ്പോള്‍ ഒരു പറ്റം ഗുണ്ടകള്‍ കുടില്‍ വളഞ്ഞ് ശിശുപാലനെ പിടികൂടി ഇടിച്ചു ചതക്കാന്‍ തുടങ്ങിയപ്പോള്‍ അവനവിടം വിട്ടു.
താങ്കപ്പാജിയുടെ കറുത്ത കുതിര ഒരു വെളുത്ത കാലാളിനെ വിഴുങ്ങി. ഒറ്റയ്ക്കു കളിക്കുന്നവന്‍ ഇപ്പോഴും കറുത്ത രാജാവിന്റെ ഭാഗത്ത്‌ തന്നെയാണ്. വെളുത്ത രാജാവിന്റെ കിരീടത്തില്‍ പിടിച്ചുയര്‍ത്തിക്കൊണ്ടു തങ്കപ്പാജി വായുവില്‍ കുത്തിക്കുത്തിപ്പറഞ്ഞു.
     -നോക്കൂ. അവര്‍ ഗുണ്ടകളൊന്നുമായിരുന്നില്ല. എന്റെ കുട്ടികള്‍ തന്നെ ആയിരുന്നു. തെറ്റിധാരണ ഒഴിവാക്കണം.
ആള്‍ക്കൂട്ടം ശരിവച്ചു. എന്റെ നേരെ ആരോ നീട്ടിയ ഐസ് പാത്രം ഞാന്‍ തന്കപ്പാജിക്കു കൈമാറി.
     -ജീ. നഗരത്തില്‍ കുറെക്കൂടി മോശമായോരിടത്ത് ഒരു ചെറിയ വാടകമുറിയെടുത്ത് ഈ ശിശുപാലനെ ഞാന്‍ അവിടെയാക്കി. അവിടെ പാരഡിഗാനങ്ങള്‍ക്ക് പകരം അവന്‍ ഒരു കുട്ടിയെ ദത്തെടുത്തു. ആ കുട്ടിയുടെ അമ്മയെ, ആരും ഇല്ലാത്തവളെ ഈ ശിശുപാലന്‍ വിവാഹം കഴിച്ചു.
      തങ്കപ്പാജി ചതുരംഗ കരുക്കള്‍ക്കിടയിലേക്കു വച്ച ഗ്ലാസില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞുകട്ട താഴ്ത്തുന്ന കളിയാണിപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. മദ്യം വിഷമിപ്പിച്ച ആ കണ്ണുകള്‍ കറുപ്പും വെളുപ്പും കളങ്ങളോ, കരുക്കളോ കാണുന്നില്ല.
     -രണ്ടാം ഭാര്യയില്‍ ശിശുപാലന് ഒരു കുട്ടിയുണ്ടായി.
തങ്കപ്പാജി ചിരിച്ചു തലയാട്ടി.
     -അതിന്റെയൊക്കെ രഹസ്യങ്ങള്‍ ഞാന്‍ പത്തു വയസ്സുള്ളപ്പോള്‍ തന്നെ പഠിച്ചിരുന്നു.
ഞാന്‍ കൊപമാടക്കി.
     -ശിശുപാലന്റെ ആദ്യ ഭാര്യ ഇപ്പോഴും കുഴപ്പമുണ്ടാക്കുന്നു. അവള്‍ക്കിപ്പോള്‍ വലിയൊരു തുക വേണമെന്ന് പറഞ്ഞു ശിശുപാലനെ ഉപദ്രവിക്കുന്നു.
      -ആ ഗുണ്ടാ സംഘം എന്നെ ഇപ്പോഴും ദ്രോഹിക്കുന്നു. എന്നെ രക്ഷിക്കണം ജീ, ആ കനകമണിയില്‍ നിന്നും.
അതുകേട്ടു തങ്കപ്പാജി ചിരിക്കാനായി മീശ തപ്പി. വായിലേക്ക് വളച്ചുവച്ചിരുന്ന മീശരോമങ്ങള്‍ തുപ്പിക്കൊണ്ട് അയാള്‍ വിളിച്ചു പറഞ്ഞു.
     -ആ കനകമണി നല്ല കുട്ടിയാ. അവളെ അനുസരിക്ക്, ശിശുവേ.
എനിക്ക് കോപമടക്കുവാനായില്ല. ഞാന്‍ അയാളുടെ മടിയിലിരുന്ന ചതുരംഗപ്പലക തട്ടി. അത്, ആ കരുക്കളോ
ടും നിറഗ്ലാസ്സിനോടമൊപ്പം താങ്കപ്പാജിയുടെ മുഖത്ത് പതിച്ചു. എന്താണ് നടന്നതെന്ന് ആള്‍ക്കൂട്ടം ശരിക്കു മനസ്സിലാക്കും മുമ്പ് ഞാന്‍ ശിശുപാലനെയും കൊണ്ടു നടയിറങ്ങി. തങ്കപ്പാജി നനഞ്ഞ മീശ തപ്പിക്കൊണ്ടു വിളിച്ചു  പരഞ്ഞുകൊണ്ടിരിക്കുകയാണ്.
     -ശിശുവേ, ആ കനകം പറയുന്നത് കേട്ടോളാ..
ഇപ്പോള്‍ ശിശുപാലന്‍ പറയുന്നത് ഞാന്‍ ചതുരംഗപ്പലക തട്ടിയതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ്. ഭാഗ്യം. ആള്‍ക്കൂട്ടം ഒന്നും അറിഞ്ഞിട്ടില്ല.