Sunday, April 1, 2012

ഒരു നരകപ്പശുവിന്റെ വരവും പോക്കും

     ഇന്ദിരാ നഗറിലെ രണ്ടാം വീടിനു ലഹരി പിടിച്ചു. വെളുപ്പിന് വൈറ്റ് ലഗോണുകളുടെ കൂട്ടിനുള്ളിലെ കാഷ്ടം തൂത്തുകൂട്ടുമ്പോഴാണ് കിഴവിത്തള്ള അതു കണ്ടത്. വെട്ടിനിര്‍ത്തിയ മൈലാഞ്ചി വേലിക്കപ്പുറം കറുമ്പിപ്പശു നില്‍ക്കുന്നു. അവര്‍ പീറ്ററുടെ  വാതില്‍ക്കലേക്കോടി. 
    മേരിയുടെ അടിവയറ്റില്‍ ഒരു കുഞ്ഞു പീറ്റര്‍ വളരുന്നുണ്ടെന്നു മേരിയും അതല്ല മേരിക്കുഞ്ഞാണെന്നു പീറ്ററും പന്തയം വച്ചുകൊണ്ടു കിടക്കുകയായിരുന്നു. തള്ള വാതിലില്‍ തട്ടി വിളിച്ചു. വാതില്‍ തുറന്ന പീറ്ററുടെ മുഖ ത്തേക്കവര്‍ കൂവി  വിളിച്ചു. 
    'പീറ്റരൂട്ടീ, സന്തോഷീടാ, നിന്റെ കറമ്പിപ്പൈ തിരിച്ചു വന്നേടാ.'  
    പീറ്റര്‍ പറക്കുകയായിരുന്നു. പൂക്കാത്ത ചെമ്പകത്തില്‍ പുറം ഉരച്ചു കൊണ്ടു കറമ്പിപ്പൈ വാലാട്ടി, തലയാട്ടി  നിന്നു. പീറ്റര്‍ അതിന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഉണങ്ങിപ്പിടിച്ച ചാണകം നുള്ളിക്കളഞ്ഞു.    
    'നീ, ഇനി എങ്ങും പോകല്ലേ. എന്നെ ഉപേക്ഷിക്കല്ലേ, ഉപേക്ഷിക്കുമോ? ഒന്നു ചിരിച്ചേ'.
    അവളുടെ കഴുത്തിലെ മണി കിലുങ്ങി. പീറ്ററുടെ തുറന്ന വാതില്‍ക്കല്‍ മേരി തൂണുപോലെ ഉറച്ചു പോയി. മേരിത്തൂണ് നിന്നുകൊണ്ടു ദുസ്വപ്നം കണ്ടു. എന്തെന്ന് പിന്നീടോര്‍ക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായ ആ സ്വപ്നം തീര്‍ന്നപ്പോള്‍ എഴരയുടെ സൈറണ്‍ കേട്ടവള്‍ കണ്ണു തുറന്നു. 
    അടിവയറ്റില്‍ കുഞ്ഞു പീറ്റര്‍ അവളെ ചെറുതായി ഇടിച്ചു.. 
    'അമ്മെ, പപ്പയ്ക്ക് ഓഫീസില്‍ പോകണ്ടായോ?'
    നേരാണല്ലോ കര്‍ത്താവേ എന്നോര്‍ത്ത് അവള്‍ ചെമ്പക മരച്ചോട്ടിലേക്കു വിളിച്ചു. 
    'പീറ്റര്‍ ഓഫീസ്സില്‍ പോണില്ലേ?'
    അയാളുടെ മറുപടി കേട്ടപ്പോള്‍ തന്റെ സ്വപ്നം തീര്‍ന്നില്ലെന്ന് അവള്‍ക്കു തോന്നി. 
    'ഇല്ല മേരി, ഞാനിന്ന്‍ ഉച്ചവരെ കാഷ്വലാ. എന്റെ കറമ്പിപ്പൈ തിരിച്ചു വന്നല്ലോ.'
    പീറ്റര്‍ ആഘോഷിച്ചു. പീറ്റര്‍ ചന്തക്കു പോയി. ഒരുകെട്ടു പുല്ലും 
കേരള ഫീഡ്സിന്റെ ഒരു ചാക്ക് കാലിതീറ്റയും ഒരു മൂളിപ്പാട്ടുമായി അയാള്‍ തന്റെ പഴയ ഹെര്‍കുലീസ്‌ സൈക്കിളില്‍ തിരിച്ചെത്തി. പശുവിന്റെ നെറ്റിയില്‍ ചുവന്ന പുള്ളിപ്പൊട്ടിട്ടുകൊണ്ടു നിന്ന പീറ്ററോടു ഭാര്യ പരിഭവിച്ചു. 
    'എന്തെങ്കിലും കഴിക്കേണ്ടെ? ഒരു പശുവിനെ ഇങ്ങനെ പുന്നാരിക്കാനെന്തു?'
    അപ്പോള്‍ പീറ്റര്‍ പറഞ്ഞത് അയാളും പശുവും തമ്മില്‍ അത്രയ്ക്ക് അടുത്തു പോയെന്നാണ്. 
   അതായിരുന്നു കാര്യം. മൂന്നു മാസം മുമ്പ് കറമ്പിപ്പൈ കയറും പൊട്ടിച്ച് നഗരം കടന്നു ഗ്രാമത്തിലെ ഹരിതാഭയിലേക്ക് ഒളിച്ചോടിയിരുന്നു. പീറ്ററുടെ മനസ്സിലെ കരുതും ഹൃദയത്തിലെ സൂക്ഷിപ്പും നഷ്ടപ്പെട്ടു. ക്രമേണ പശുവിനെക്കുറിച്ചുള്ള ഓര്‍മ അലിഞ്ഞുപോയപ്പോള്‍ അയാള്‍ ഭാര്യയോടു പറ്റിച്ചേര്‍ന്നു. 
    കഴിഞ്ഞ ഏഴു വര്‍ഷമായി മേരി കാത്തിരുന്ന കുഞ്ഞുപീറ്റെര്‍ അവളുടെ ഉള്ളില്‍ കൂര്‍ക്കം വലി തുടങ്ങി. അവള്‍ താരാട്ടു പാടി. തീറ്റിയും കുളിയും കഴിഞ്ഞു പശു വിശ്രമിക്കാന്‍ അതുടങ്ങിയപ്പോള്‍ പീറ്റര്‍ ഊണ്മേശ തേടിച്ചെന്നു.  വിശന്നു പൊരിഞ്ഞു കാത്തിരുന്ന മേരിയെ അയാളുണര്‍ത്തി. വായും വയറും നിറഞ്ഞപ്പോള്‍ പീറ്റര്‍ ചോദിച്ചു. 
    'നീ എന്തെങ്കിലും കഴിച്ചോ?'
    മേരിക്ക് കരച്ചില്‍ വന്നു. കറമ്പിപ്പൈ വന്നതില്‍ പിന്നെ കുഞ്ഞുപീറ്ററുടെ കാര്യം കൂടി അയാള്‍ മരന്നതോര്‍ത്ത് അവള്‍ പരിഭവിച്ചു. 
    അയാള്‍ മേരിയെ അടുത്തു പിടിച്ചിരുത്തി. 
   'ഞാനൊന്നു പറയട്ടെ.'
   മേരി മൂളിക്കൊടുത്തു:പറയൂ.
   'അതായത്, ഈ കുഞ്ഞിനെ വേണ്ടാന്നു വച്ചൂടെ?'
   മേരി മൂളിയില്ല. അവള്‍ വേറെ ഏതോ ലോകത്തായിരുന്നു. അവള്‍ വീണ്ടും കേട്ട്. 
   'എന്തെ, ഒന്നും പറഞ്ഞില്ല. നമ്മള്‍ക്കിതുപേക്ഷിക്കാം' 
   ദുഷ്ടന്‍ എന്ന് പറഞ്ഞുകൊണ്ടു മേരി അടുക്കളയിലെക്കോടി.
   പീറ്ററുടെ ന്യായ വിചാരങ്ങള്‍ ശരിയായ ദിശയിലായിരുന്നു. ഒന്നാമത് നിസ്സാരമായ അയാളുടെ വരുമാനം കൊണ്ട് കുഞ്ഞുമേരിയെ വളര്‍ത്തി ഒരു കര പറ്റിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. എങ്ങും നടമാടുന്ന അരക്ഷിതാവസ്ഥയിലേക്ക് ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തി വിടാന്‍ അയാള്‍ക്ക്‌ ധൈര്യവുമില്ലായിരുന്നു. 
    'അതുകൊണ്ട്. മേരീ, നമുക്കിതു കളയാം. കറമ്പിപ്പൈയുണ്ടല്ലോ സ്നേഹിക്കാന്‍.'
   മേരി അടുക്കള വാതില്‍ തുറന്ന് കോഴിക്കൂട്ടിലേക്കൊടിപ്പോയി. അവള്‍ ആദ്യമായി അമ്മായിഅമ്മയെ തൊട്ടു വിളിച്ചു.
 'അമ്മെ'
  അവള്‍ക്കു ശ്വാസം മുട്ടി. കിഴവി അതിശയിച്ചു. മേരി ഭയം വിളമ്പി.
    'അമ്മെ, അബോര്‍ഷനു തീരുമാനിച്ചു.'
    അവരുടെ നിര്‍ദേശപ്രകാരം മേരി പീറ്റരോട് ആത്മഹത്യാ ഭീഷണി മുഴക്കി. പീറ്റര്‍ കേട്ട ഭാവം നടിച്ചില്ല. അരങ്ങൊരുങ്ങി. അടുക്കള അകത്തുനിന്നും പൂട്ടിയിട്ട് മേരി സാരിയില്‍ കെട്ടിത്തൂങ്ങാന്‍ പോയി. കിഴവിത്തള്ള ജനാലയിലൂടെ അകത്തേക്ക് നോക്കി വിളിച്ചു.
   'പൊന്നു പെണ്ണെ, തൂങ്ങല്ലേ. പീറ്ററെ, നിന്റെ പെണ്ണ് തൂങ്ങാന്‍ പോകുന്നു.കതകു  പൊളീടാ'.
   ചെമ്പകമരച്ചോട്ടിലെ പീറ്റര്‍ അടുക്കളക്കതകു തൊഴിച്ചു തുറന്ന് മേരിയെ തടഞ്ഞു.
   'പറയുന്നത് കേള്‍ക്ക്, ശവം.'
   'പൊന്നു പീറ്റര്‍, എന്റെ കുഞ്ഞിനെ ഞാന്‍ വളര്‍ത്തിക്കോട്ടേ , അല്ലെങ്കില്‍ എന്നെ മരിക്കാന്‍ വിട്' 
   പീറ്റര്‍ ദേഷ്യപ്പെട്ട്  ചെമ്പകമരച്ചോട്ടിലേക്കു പോയപ്പോള്‍ കിഴവി മേരിയെ ആശ്വസിപ്പിച്ചു. കറമ്പിപ്പൈ കുറെ നാള്‍ കൂടി അകന്നു നിന്നാല്‍ മതിയെന്ന് അവര്‍ തീരുമാനമെടുത്തു. അത് തിരിച്ചെത്തുമ്പോഴേക്കും മേരി പ്രസവിച്ചു കഴിഞ്ഞിരിക്കണം. 
   ഉച്ചക്ക് പീറ്റര്‍ ആപ്പീസിലേക്കു പോയ നേരം ചെമ്പകമരച്ചോട്ടിലെത്തിയ കിഴവി കറമ്പിപ്പശുവിന്റെ കയര്‍ അഴിച്ചു വിട്ടിട്ട് ഒരു വലിയ വടിയെടുത്ത് അതിനെ അടിച്ചു. ആദ്യം മടിച്ചു മടിച്ചു നിന്ന ആ ജന്തു വേദന കൊണ്ടു പുളഞ്ഞപ്പോള്‍ ഒടുവില്‍ മൈലാഞ്ചിവേലി കടന്ന് എങ്ങോട്ടോ ഓടിപ്പോയി. അത് നേരെ ഇറച്ചി വെട്ടുകാരുടെ ഷെഡുകളിലെത്തിപ്പെടാനായി മേരി പരിശുദ്ധമാതാവിങ്കല്‍ നൂറ്റൊന്നു മെഴുതിരിയും മുത്താരമ്മന്‍ കോവിലില്‍ ഒരര്‍ച്ചനയും നേര്‍ന്നു. 
    വൈകുന്നേരം പീറ്റര്‍ തിരിച്ചെത്തിയപ്പോള്‍ കറമ്പിപ്പൈ അവരെ ഉപേക്ഷിച്ചു വീണ്ടും പോയെന്നു പറഞ്ഞു. അത് കേള്‍ക്കെ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആ കറമ്പിപ്പശുവിനോടൊപ്പം എന്ന് പറഞ്ഞുകൊണ്ട് കോഴിക്കൂടിന്റെ വരാന്തയിലിരുന്ന ഹെര്‍ക്കുലീസ് സൈക്കിളെടുത്തു   ചവിട്ടിച്ചവിട്ടി പീറ്ററും എങ്ങോട്ടോ പോയ്മറഞ്ഞു.

2 comments:

കാളിദാസ് said...

ചന്ദ്ര..
നന്നായി..ഭാവുകങ്ങള്‍..!

SDS BABU said...

GOOD STORY..